09 January, 2008

വാതിലുകള്‍


കീറിയ പാവാടക്കാരി,
വാതില്‍പ്പഴുതിലൂടെ ഇഴുകിയൂറിയൊരു
വെള്ളിനൂല്‍ വെളിച്ചം ആഴ്ന്നിറങ്ങവെ
ഇരുട്ട് തളംകെട്ടിയ അകത്തളക്കോണില്‍
കമ്മല്‍ദ്വാരം അടഞ്ഞ കാതില്‍ തലോടി
വരണ്ട കണ്ണുള്ള കീറിയപ്പാവടക്കാരി..

കന്നാലിച്ചെക്കന്‍,
കൊട്ടിയടച്ച വാതില്‍പ്പടിക്കരികെ തേങ്ങിയ
വേനല്‍ മഴത്തുള്ളിപോലെ വറ്റിയ കണ്ണില്‍-
നിന്നിറ്റുവീണ ഒരു തേന്‍തുള്ളിയെ പഴിച്ച്
അകത്തെ കനത്ത ഇരുട്ടിനെ ശപിച്ച് മൂകം
പുറത്തെ വെളിച്ചം പ്രാപിച്ച കന്നാലിച്ചെക്കന്‍

തെരുവ് ഭാര്യ,
തുറന്നും അടച്ചും വാതില്‍ മറഞ്ഞും
പുറത്തെ വെളിച്ചംമാഞ്ഞു തീര്‍ന്ന്
ഇരുട്ട് പരക്കാന്‍ കാത്തിരുന്നവരേയും
നേരിന്‍റെ നെറിവിന്‍റെ ഉടമകളേയും തേടി,
തെരുവ് ഭാര്യയുടെ കാത്തിരിപ്പും..

പ്രിയ സഖി,
പാതിചാരിയ വാതിലിന്‍ അങ്ങേതലയ്ക്കല്‍
സ്വപ്നം കണ്ടും കെട്ടുപിണഞ്ഞ മോഹങ്ങള്‍
കുരുക്കഴിച്ചും ഇരുളുംവെളിച്ചവും മാറിമാറി
ദിനരാത്രങ്ങളെ തല്ലിയുടച്ച് വീണ്ടും വിളക്കി
കെട്ടിയ മിന്നിന്‍റെ ബലാബലത്തിലെന്‍ സഖി..