17 July, 2008

പ്രണയമായിരുന്നു




പുലരികളില്‍ സൂര്യന്‍ പുല്‍നാമ്പിലൊളിപ്പിച്ച
ഹിമകണത്തിളക്കമായിരുന്നു നിന്‍ മിഴികളില്‍..
കൈതപ്പൂമണം പേറി വീശിപ്പോയൊരു കാറ്റിന്‍
മൃദു സുഗന്ധമായിരുന്നു നീ പിന്നിട്ട വഴികളില്‍..
കളകളം പുളഞ്ഞൊഴുകിയ കാട്ടരുവിയൊളിപ്പിച്ച
ചെറു ചിരിയായിരുന്നു നിന്‍ ചുണ്ടിലെപ്പോഴും..
നിന്‍റെ ചലനങ്ങളിലെ കവിതയിലൊന്നെങ്കിലും
വായിച്ചെടുക്കാന്‍ തോല്‍ക്കുന്ന താരകങ്ങളിനിയും..
നിന്‍ കൂന്തല്‍ കറുപ്പിനഴകിടാന്‍ കൊതിച്ച പൂക്കള്‍
പൊഴിയാതെ നാണിച്ച് നില്‍ക്കുമിനിയെത്ര കാലം..
ശിശിരവും വസന്തവും തോറ്റു പോയിട്ടുമിനിയും
എന്തിനായാര്‍ക്കായ് മഴയില്‍ നനഞ്ഞൊലിക്കുന്നു..
അറിയാതെയറിയാതെ ഇമകള്‍ മിഴിക്കാതെ
നിന്നു പോയൊരെന്‍ പ്രണയ കാലാത്തിലൊരു
വേളയെങ്കിലും നിന്‍ മിഴികളെന്നെ തഴുകിയെങ്കില്‍,
ഞാനായിരുന്നേനെ ഹിമകണത്തിളക്കവും കാറ്റും
ഞെട്ടറ്റു വീഴാതെനിന്ന പനിനീര്‍പ്പൂവിതളും
കാട്ടരുവിയും നീന്നെ പ്രണയിച്ച കവിതകളൊക്കെയും.