29 January, 2010

നഷ്ടങ്ങളോട്

മൌനം കൊണ്ടടച്ചൊരു വായ്‌വട്ടം,
ആര്‍ത്തിരമ്പലില്‍ ഒറ്റപ്പെട്ട ചെറുഞരക്കം,
രാവ് കാര്‍ന്നു തീര്‍ത്തൊരു വെളിച്ചക്കീറ്..
ഇതാണ്‍ നീയെങ്കില്‍ നിനക്ക് ഭാഷയില്ല,
നിന്‍റെ രൂപവും നിഴലുകളിലലിയും...
കുറുനാക്ക് തെരുവോരത്ത് പുഴുവരിക്കും.

പാപങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നിടങ്ങളില്‍
നന്മകള്‍ക്ക് പൂ സമ്മാനിക്കുന്നിടങ്ങളില്‍
വിടവുകള്‍ തീര്‍ക്കാന്‍ നീയുണ്ടാകും
നിന്‍റെയിടങ്ങളിലില്‍ അധിനിവേശകരും..
അധിനിവേശത്തിന്‍റെ ഭാഷയോരോന്നും
നിന്നില്‍ ചിഹ്നങ്ങളായ് പെയ്തൊഴിയും..

നിലവിളികള്‍ നിനക്കന്യമാകുന്നത്
നിന്‍റെ മാനം വെച്ച് വായ് മൂടുമ്പോളാണ്
നിഴലുകള്‍ക്ക് മുഖം നഷ്ടപ്പെടുന്നത്
പരമ്പരയില്‍ നീ ഇളയതാകുമ്പോളാണ്
വിജയികളുടെ ന്യൂനപക്ഷം വരുന്നത്
പരാജയങ്ങളുടെ താഴ്വര താണ്ടി..

ഇനിയൊരനക്കം കൂടെ എനിക്കു ബാക്കി,
എന്‍റെ ഭാഷക്കും എന്‍റെ രൂപത്തിനും..
പുഴുവരിച്ചതില്‍ ബാക്കിയൊരു കുറുനാക്ക്
പെറ്റുകൂട്ടാന്‍ നിഴല്‍ ഗര്‍ഭംധരിക്കും മുമ്പേ
എനിക്കെന്‍റെ ഭാഷ വേണം, രൂപവും
മൌനം മുറിയണം, എനിക്ക് നീയല്ലാതാകണം..