21 March, 2008

മുറ്റമടിക്കുമ്പോള്‍


അവളുടെ തലയിലെഴുത്തിലെ
അക്ഷര, വ്യാകരണത്തെറ്റുകളെ
മായ്ച്ചുകളയാന്‍, മുറ്റത്തു കിളിര്‍ക്കുന്ന
മഷിത്തണ്ടവള്‍ തിരയാറില്ലെങ്കിലും
അമര്‍ത്തിയടിച്ചവള്‍
മുമ്പേ നടന്നു പോയവരുടെ
കാല്‍പ്പാടുകള്‍ മായ്ച്ച്,
മുറ്റത്ത് ചിത്രം വരയ്ക്കാറുണ്ടായിരുന്നു.

അയല്‍ക്കാരിയുടെ തലയിലെഴുത്ത് കഴിഞ്ഞ്
ദൈവം വലിച്ചെറിഞ്ഞ പൊന്‍ തൂലിക
കുനിഞ്ഞ് നിന്ന് മുറ്റമടിക്കുമ്പോള്‍
അവളൊരിക്കലും ചൂലിന്‍റെ
നഖങ്ങളില്‍ തട്ടിത്തെറിക്കുമെന്ന്
മോഹിച്ചിരുന്നില്ല

എങ്കിലും..
ഇന്നലെ കാണാതെപോയ
മുക്കുപണ്ടത്തില്‍ തീര്‍ത്ത
കമ്മലിന്‍റെ ബാക്കി പൊന്‍തരിച്ചീള്
ചൂലാല്‍ നടുമുറ്റത്തു വരച്ച
കൂന്തല്‍ ചിത്രത്തില്‍നിന്ന് കണ്ടു കിട്ടാന്‍
അവളേറെ ദാഹിച്ചിരുന്നു......