24 January, 2012

മകനെ നിന്നെയോര്‍ത്ത്

ബന്ധങ്ങളുടെ കണ്ണികളില്‍
ചെന്നിനായകം പുരട്ടി
വിളങ്ങിചേരാന്‍ വെമ്പിയ
സ്വന്തങ്ങളെ ഊതിക്കെടുത്തി
പിരാകിപ്പുലയാട്ട് പറഞ്ഞു
സമയങ്ങളുടെ അഗ്രങ്ങളില്‍
നീ തിരികിലുത്തി പാഞ്ഞത്
ഏതു യുദ്ധ മുഖത്തേക്കാണ്‍

പെറ്റിട്ടും പേറ്റുനോവ് പേറി
നിന്നെയിപ്പോഴും പ്രസവിക്കുന്നുണ്ടോരമ്മ
അച്ഛന്റെ മൌനം വാര്ദ്ധക്ക്യത്തില്‍ കലര്‍ന്ന്‍
തിമിരത്തിലും തിരയുന്നുണ്ട് നിന്നെ
നിന്റെയോര്‍മ്മകളെ തുടച്ചു പൊടിതട്ടി
വെള്ളമൊഴിച്ച് വളമിടുന്നത് അവളാണ്‍-പെങ്ങള്‍
അനുജന്റെ ലോകത്ത് നീയില്ല
രക്തത്തിന്റെ കാന്തികത നിനക്കില്ലെങ്കില്‍ ...?

സൂര്യാസ്തമയം നീ കാണാറില്ലേ
നാളെ പുലരുമായിരുന്നിട്ടും എത്ര മൂകം
ആകാശത്തോളം ചിറകുള്ള പറവകളെ
എത്രയര്‍ദ്രമായാണത് അണയ്ക്കുന്നത്
വൃക്ഷത്തലപ്പുകളില്‍ തട്ടിത്തെറിച്ച്
ജലപ്പരപ്പില്‍ തങ്കം കലക്കിയെത്ര നാള്‍
ഓരോരോ അസ്തമയങ്ങളും
എത്രയെത്ര പുലരികളെയാണ്‍ വിടര്‍ത്തിയത്

കീഴടക്കി നീ മടങ്ങിയെത്തുമ്പോള്‍
പെങ്ങളുടെ പച്ചിലയില്‍ പുഴുക്കുത്തില്ലെങ്കില്‍
ഒരനക്കം ജീവന്‍ അച്ചനും അമ്മക്കുമെങ്കില്‍
അനുജനിലെ വിമതനുണര്ന്നില്ലെങ്കില്‍
മഴയോളിപ്പിച്ച വേനല്‍ തേടാം
മഞ്ഞു മായാത്ത പുലരികായാം
അതിനായ് നീയെങ്കിലും ബാക്കിയാകണം

ജീവനോടെ മരണപ്പെട്ടവരെയോര്ത്ത്
മരണപ്പെട്ട് ജീവിതപ്പെടാതിരിക്കാന്‍
തീരമണയാന്‍ തിരയടങ്ങാന്‍ കാത്തിരിക്കരുത് .