13 May, 2008

ജന്മങ്ങള്‍


നിറകൊണ്ട രാവിന്‍
പടുമരത്തലപ്പിലേതോ
വാടിത്തളര്‍ന്നൊരു കരിയില
ശിഖിരങ്ങള്‍ക്കിടയിലൂടെ
പച്ചിലകളെ തലോടി
ഇത്തിക്കണ്ണിയോട് പരിതപിച്ച്
മരംകൊത്താന്‍കിളിയെ പഴിച്ച്
മണ്ണു വാര്‍ന്ന വേരോട് ചേര്‍ന്ന്
ചെറു പിടച്ചലോടെ
മരത്തോട് തേങ്ങിപ്പറഞ്ഞത്
'ഞാന്‍ നിനക്ക് വളമായിടും,
നിന്‍റെ പാദങ്ങളിലലിഞ്ഞ്
പിന്നെയുമലിഞ്ഞില്ലാതാകും'.

പിന്നെയുമൊരു നാള്‍
ദൂരെയാ അനന്തതയില്‍
ഇരുളിന്‍ പ്രതലത്തില്‍
ഒരു താരകമായ് തിളങ്ങിടും ഞാന്‍
അന്നുമെന്‍ കിരണങ്ങളാല്‍
ശിഖിരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്ന്
നിന്‍റെ പാദങ്ങളെ ചുംബിച്ച്
പുലരുവോളം നിന്‍റെ
കരവലയത്തിലമര്‍ന്ന്
ഇത്തിക്കണ്ണിയുടെ വേരോട്ടത്തെക്കുറിച്ച്
ചിതലിന്‍റെ പടവാളിനെക്കുറിച്ച്
കിളിപ്പൊത്തുകളിലെ മുറിവിനെക്കുറിച്ച്
കഥകള്‍ കേട്ട് ഞാനുറങ്ങും..