17 June, 2008

അടയാളങ്ങള്‍...


ബന്ധങ്ങളുടെ പശിമയുള്ള ചിത്രങ്ങള്‍
ചുവരില്‍ കോറിയിടാന്‍
അനാഥന്‍റെ വിറകൈകളോളം
കരിക്കട്ടയോട് ചേരുന്നിടമുണ്ടോ...

വിശപ്പിന്‍റെ നേര്‍ത്ത രോദനം
മുറിവാക്കിലെങ്കിലും കോര്‍ത്തിടാന്‍
നിറവിന്‍റെ നടുവിലെ
അറ്റവയറുകാരനല്ലാതെ
കഴുകന്‍റെ മുന്നിലെ
ചെറു ചലനങ്ങള്‍ക്കുമാകുമോ....

അമ്മയുടെ നന്മയെക്കുറിച്ചെഴുതാന്‍
പരാജയപ്പെടുന്നവരേറെ....
അവരോക്കെയും അമ്മമടിയില്‍
തല ചായ്ച്ചുറങ്ങുകയാണ്..
കണ്ണിന്‍റെ കാഴ്ച്ച പോയ് മറയുവോളം
കാഴ്ച്ചയുടെ കുളിരോര്‍ക്കുമെങ്ങനെ....

മീനമാസ ചൂടേല്‍ക്കാതെ
വിയര്‍പ്പുതുള്ളികള്‍ ഉരുകി വീഴാതെ
ചൂടു കാറ്റേറ്റ് തൂളിപ്പറക്കാതെ
മണ്ണെങ്ങിനെ പുതു മഴയ്ക്കു ദാഹിക്കും,
മണ്ണിന്‍റെ ഗന്ധം മഴയിലലിയും...

ആഴിക്കിത്ര ആഴമില്ലെങ്കില്‍
വാനത്തിനിത്ര വ്യാപ്തിയില്ലെങ്കില്‍
മലകള്‍ക്കിത്ര കാഠിന്യമില്ലെങ്കില്‍
ജനനം മരണത്താല്‍ തിരുത്തിയില്ലെങ്കില്‍
തമ്പുരാനെങ്ങനെ സ്വയം അടയാളപ്പെടും...?