31 December, 2012

ഡിസംബര്‍

വളവു തിരിഞ്ഞാല്‍ കാണാം
ചുടലപ്പറമ്പിലെ കായ്ക്കാത്ത മരത്തലപ്പ്,
സ്വപനങ്ങളുടെ വേരറ്റ പടുവൃക്ഷം
നിലംതല്ലി കിടപ്പുണ്ട്, വേലി ചതച്ച്
ഇന്നലെ വന്നുപോയ ചുഴലിക്കാറ്റ്
വന്ന വഴിക്ക് അടയാളം വെച്ചു പോയത്..

മരണത്തിന്റെ സൌന്ദര്യം
മോഹിച്ച് പൂകിയതാണവള്‍..
ജീവന്റെ ചൂടില്‍ നിന്നടര്‍ന്ന്
മരണത്തിന്റെ തണുപ്പ് തൊട്ടവള്‍

ജീവന്റെ ഓരോ നിമിഷത്തിലും
അവളെയവള്‍ ഒട്ടിച്ചുവെച്ച്
പറിച്ചെടുക്കാനാവാത്ത വിധം
ഒരു പോത് ഗര്‍ഭം ധരിച്ചവള്‍..

ആത്മഹത്യയായിരുന്നില്ലത്
രാവേറെ മരണത്തെ തിരഞ്ഞ്
വഴികളേറെ കൂട്ടിക്കിഴിച്ച്
നെറ്റിയിലെ അവസാന പൊട്ട്
ജീവനില്‍ നിന്ന് പറിച്ചെടുത്ത്
കണ്ണാടിച്ചില്ലില്‍ ഒട്ടിച്ചുവെച്ച്
ഒരു  പൊട്ടും ബാക്കിവെക്കാതെ..

ഗസലിന്റെ കേള്‍വിക്കാരെ ഇറങ്ങി വരിക
അപാരതയുടെ ഉത്തുംഗതയില്‍ നിന്ന്
ഒരു ജീവിതം നടന്നു പോയ താഴ്വരയിലേക്ക്
ആറടി വിതിയുണ്ടായിരുന്നിട്ടും
ഒരു കാല്‍പ്പെരുമാറ്റത്തിനു മാത്രം
വഴി കൊടുത്ത കോളാമ്പിപ്പൂക്കളുടെ
നനവും മൌനവും നിറഞ്ഞ വളവിലേക്ക്..

തീര്‍ന്ന ഗസലിന്റെ തീരാത്ത
ശ്രുതിയുലയാത്ത ഒരീണം
നേര്‍ത്തു നേര്‍ത്ത് മരണമില്ലാതെ
ഡിസംബര്‍ മെയ്യഴകുള്ള പെണ്‍കുട്ടി
മരണപ്പെട്ടു കിടപ്പുണ്ട്
മണവാട്ടിയുടെ വെള്ളയുടുപ്പ് ചേരാതെ
പഞ്ഞിക്കെട്ടിന്റെ സാന്ദ്രതയോടെ..