20 June, 2012

വീട്

വീട് ഒരു കെട്ടിടമല്ല
ശരീരത്തിനു മനസ്സിനും പുണരാന്‍
സ്നേഹക്കുളിരാല്‍ മേല്‍ക്കൂരയിട്ട് 

ബന്ധങ്ങളുടെ തറയുറപ്പില്‍
ഒരമ്മ മനസ്സെന്റെ വീടിനുവേണം.

മണല്‍മലയോളം ദാഹമലിയാന്‍
കന്നിമൂലയിലൊരു ആള്‍മറയിട്ട്
ഒരു കിണറാഴം നനവ്‌ വേണം

ഒരിളം കാറ്റിനു കാത്തിരിക്കാന്‍
അരികിലൊരു മരത്തണല്‍ വേണം

മുറ്റത്തൊരു ബാല്യം
പിടിവാശി പിടിച്ചു നില്‍ക്കണം.

മുറികള്‍ പങ്കിട്ടെടുത്ത്
അകത്തളങ്ങള്‍ വിജനപ്പെട്ട്
കളിചിരിയോട് വാതിലടച്ച്
വീടോടൊന്നും ഉരിയാടാതെ
വീടെന്നെ കാത്തിരിക്കാതെ
എനിക്കൊരു വീടെന്തിന് ?.

മടങ്ങാനാകുമെങ്കില്‍
ഞാനെന്നേ പോയിരുന്നേനെ
എന്റെ ആദ്യ വീട്ടിലേക്ക്
അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്,
'സ്പന്ദനമുള്ള' ആദ്യ വീട്.