07 August, 2008

സ്നേഹിക്കാന്‍ മറന്നവര്‍..




കരുതിവെച്ച സ്നേഹം
പകര്‍ന്നു നല്‍കാന്‍
തേടിയലഞ്ഞ ശുഭമുഹൂര്‍ത്തം
വന്നണയും മുമ്പേ
താക്കോല്‍ കളഞ്ഞുപോയ
ഖജനാവിന്‍ ഉടയോന്‍റെ
പരവേശവും നിലവിളിയും
ആര്‍ത്തലച്ചു വന്ന
കടലിന്‍ ഇരമ്പലില്‍
അലിഞ്ഞ് തീരും മുമ്പേ..
ഒരു തിര കോരിച്ചൊരിഞ്ഞത്
മണലുകലക്കിയ ഉപ്പുവെള്ളം.

കരുതലുകള്‍ നഷ്ടപ്പെട്ട്
നടുക്കടലിലകപ്പെട്ട്
ഉപ്പുവെള്ളത്തിന്‍റെ മത്തില്‍
കൈവിട്ട തോണിപ്പലക
പിടഞ്ഞു പോയത്
ആഴിയും തോണിയും
പങ്കുവെച്ച സ്നേഹമായിരുന്നു,
പകുത്തെടുത്ത സ്വപ്നങ്ങളായിരുന്നു,
കൊടുത്തു വാങ്ങിയ ആദിയായിരുന്നു.

കാത്തുവെപ്പിന്‍റെയണക്കെട്ട്
തുറന്നു വിടാനായിരുന്നെങ്കില്‍
അടച്ചിട്ടു വെക്കാന്‍
താഴുകളില്ലായിരുന്നെങ്കില്‍
എന്‍റെയുള്ളിലെ സ്നേഹഭൂമി
തരിശല്ലായിരുന്നെന്ന്
അതുവഴി കറ്റയേറ്റിപ്പോയ
കൊയ്ത്തുകാരെങ്കിലും
അറിഞ്ഞുപോയേനെ..

അന്ധകാരത്തിലകപ്പെട്ട
കാഴ്ച്ചക്കാരന്‍റെ കാഴ്ച്ചയും
അന്ധന്‍റെ ഉള്‍ക്കാഴ്ച്ചയും,
സ്നേഹം കാത്തുവെച്ച മനസ്സും
തേടിയലഞ്ഞ മനസ്സുകളും,
ദൂരമേറെയായിരുന്നോ
കടലിന്‍ ഇരുകരയോളം..

പുലരിയുടെ കിളിക്കൊഞ്ചലില്‍
കേള്‍ക്കാതെ പോയതല്ല,
നട്ടുച്ചയുടെ മഹാമൌനം
ചുണ്ടില്‍ വിരല്‍വെച്ചതല്ല,
അസ്തമയങ്ങളിലെ ചുവപ്പ്
അതിരിട്ട് തടുത്തതല്ല,
വാള്‍ത്തലപ്പിന്‍ തിളക്കം
രാമറയില്‍ ഭയപ്പെടുത്തിയതല്ല,
എവിടെയാണ്‍ പിഴച്ചത്..
എന്‍റെയുള്ളിലെ സ്നേഹം
പകര്‍ന്നു നല്‍കാനാകാതെ
ഏതു മഞ്ഞിലാണുറഞ്ഞു പോയത്...