25 August, 2009

പിന്‍ഗാമി..

എന്‍റെ നാട്ടുഭാഷയില്‍
കവിത പടര്‍ത്തിയവനേ..
നിന്‍റെയാന്തരാവയവങ്ങള്‍
വേര്‍പ്പെടുത്തി ഞാന്‍ തിരയും
കവനം ചെയ്ത മഷിച്ചെപ്പ്
ദൂരെയെറിഞ്ഞുടയ്ക്കും..
ചോരയൊളിപ്പിച്ച കത്തി
നിന്‍റെ ചങ്ക് മുത്തിമണക്കും
സത്യം, ഞാന്‍ പിന്‍ഗാമി...

മുല്ലപ്പൂവിന്‍റെ നറുമണം
വേരോടറുത്തെടുക്കാന്‍
തണ്ടിലും പിന്നെ വേരിലും
തേടിത്തോറ്റൊടുവില്‍
മണ്ണോടലിഞ്ഞവന്‍റെ
നേര്‍ പിന്‍ഗാമി..

ഒരു തരി കെട്ടുപൊന്നില്‍
ജീവശാസ്ത്രമൊളിപ്പിച്ച്
കൊടുങ്കാറ്റിന്‍ മനം പിടിച്ചുലച്ച്
നേരം വെളുപ്പിക്കുന്നവളുടെ
മനസ്സിന്‍ ജീന്‍ തേടിത്തോറ്റ
ശാസ്ത്രത്തിന്‍റെ പിന്‍ഗാമി..

മണലാരണ്യങ്ങളിലെവിടെയോ
അടക്കം ചെയ്ത പിതാമഹന്‍റെ
സ്വപ്നങ്ങളുടെ അസ്ഥികൂടം
തേടിയലഞ്ഞൊടുവില്‍
കള്ളിമുള്‍ച്ചെടിയോട് വിലപിച്ച്
പ്രവാസത്തിന്‍റെ കനത്ത ഭാരം
മുഖം നഷ്ടപ്പെടുത്തിയവന്‍
വിരൂപന്‍റെ പിന്‍ഗാമി...