18 May, 2009

ജലം


അറുത്തെടുത്ത ജലം
രൂപപ്പെടുത്തി വികൃതമാക്കി.,
ഒലിച്ചിറങ്ങിയ കണ്ണുനീര്‍
നിറംകെടുത്തി വര്‍ണ്ണമാക്കി.,
പുത്രനും കാമിച്ചു പോകും
സര്‍വ്വ-വശ്യ പുടവയും ചാര്‍ത്തിച്ചു..


തോടും കൊച്ചരുവിയും
പിന്നെയെന്‍റെ കുളവും
പായലും വള്ളിപ്പടര്‍പ്പും
കെട്ടുപോയ അടിവേരും
കരിഞ്ഞ നെല്ലിമരത്തലപ്പും
വിണ്ടുകീറിപ്പറഞ്ഞത്
'മട'കളുടെ വരവിനെക്കുറിച്ചായിരുന്നു..
കാര്‍മേഘക്കുടക്കു താഴെ
മയിലമ്മ കൊതിച്ച സ്വപ്നങ്ങളായിരുന്നു..


പ്ലാച്ചി'മട'യുടെ കോലായില്‍
വാ തുറന്നിരിപ്പുണ്ട്
ഒരൊഴിഞ്ഞ മണ്‍കുടം.,
ഒരു ശീതക്കാറ്റിന്‍ കാതോര്‍ത്ത്,
ഒരു കൈകുമ്പിള്‍ നനവ് കാത്ത്..
ഒന്നു തുളുമ്പാന്‍,
ചുളിഞ്ഞ കവിളിലെ
വരള്‍ച്ചയില്‍ വീണുടയാന്‍..