03 June, 2010

ക്ലാരയെന്ന തൂവാനത്തുമ്പി...

വേഴ്ച്ചയുടെ ആയിരം മുഖങ്ങളില്‍
ഒരു മുഖത്തിനും രൂപമില്ലെങ്കില്‍
ക്ലാരയിലേക്ക് നിന്‍റെ യാത്ര തുടങ്ങാം

കന്യകാത്വവും കാമുകീ വേഷവും
കെട്ടുപൊന്നുമോഹവും വേണമെന്നില്ല
ക്ലാരയിലേക്കുള്ള യാത്ര തുടരാം..

മരുവനങ്ങളിലെവിടെയോ ഒറ്റക്ക്
കള്ളിമുള്‍ച്ചെടി കാണുമെങ്കില്‍
താണു വണങ്ങി വഴി തേടണം..

ശിശിരം പൊഴിച്ച വഴിയിലെവിടെയോ
പുഴുക്കുത്തില്ലാത്ത ഇല കാണുമെങ്കില്‍
വഴിയരുകില്‍ തണലുകായാം...

കാര്‍കൂന്തല്‍ വഴുതി ഇമകളില്‍ വീണാല്‍
വലം കയ്യാല്‍ മെല്ലെ വകഞ്ഞു മാറ്റാം
കാടിറങ്ങാം പിന്നെ കടല്‍ കയറാം..

മരുവനവും താണ്ടി കടലിളക്കി
കാടുലച്ച് ഇടവഴിയൊടുങ്ങിയെങ്കില്‍
എന്‍റെ യാത്ര തീര്‍ന്ന മുനമ്പു കാണാം..

നിന്‍റെ നിസ്വനം എന്നെയുണര്‍ത്തും
ഒരു ചെറു ജീവനായ് പെയ്യുമന്നേരം
സഹസ്രം നനഞ്ഞ മഴയില്‍ ഞാനുമലിയും

ഓരോ മഴക്കാലവും നിന്നെ നീ
ഓര്‍മ്മിപ്പിക്കുന്നുവല്ലോ ക്ലാരാ..

ഋതുക്കളെത്ര തീവണ്ടിവേഗം
യാത്ര പറഞ്ഞകന്നാലും ..


ചാറ്റല്‍മഴയായ് ചെറുപുഞ്ചിരി തൂകി
പെരുമഴയായ് നിറഞ്ഞു പെയ്തു നീ
മരപ്പെയ്ത്തായ് പിന്നെയുമടരാന്‍ മടിച്ച്
എന്നെ മാടി വിളിച്ച് മറഞ്ഞതെങ്ങു നീ..