02 June, 2008

ലഹരികളില്‍


ശിശിരം പൊഴിച്ചിട്ട പ്രണയിനിയുടെ
നനുത്ത പൂവിതള്‍ ഓര്‍മ്മകളാണ്
ചവച്ചെറിയപ്പെട്ട കരളിലേയ്ക്ക്
വാറ്റു തുള്ളിയുടെ ചവര്‍പ്പ്
ആഴ്ന്നിറങ്ങാന്‍ വിടവിട്ടു പോയത്.....
നുരച്ചു പൊന്തിയ ലഹരിയുടെ
കുമിളകളുടെ കാഠിന്യമാകണം
പിളര്‍ന്നു പോയ വഴികളേറെയായിട്ടും
നിറം വാര്‍ന്നു പോയ രാവിലും
ചുരുണ്ടു കൂടാനൊരു മേല്‍ക്കൂര തന്നത്.....
വാറ്റിന്‍റെ ഗന്ധത്തില്‍ നാവിനഴകിട്ട
കവിതയുടെ ആരോഹണങ്ങളിലെവിടെയോ
വിണ്ടകന്ന ചുവരില്‍ നിന്നൂര്‍ന്നു വീണ
എഴുത്തു പലകയിലെ വാക്കുകള്‍-
'ഞാന്‍ ദൈവം, ഈ വീടിന്‍റെ രക്ഷകന്‍'.....
ഈരേഴ് പതിനാലു ലോകവും
കിടത്തത്തിന്‍റെ മാസ്മരികതയിലിഴയവേ
നാളെയുടെ വെളിച്ചം ഊതിക്കാച്ചി
ഉള്ളിലെ വെളിച്ചത്തിലേക്ക് തിരിഞ്ഞു നോക്കി
ഒരു മൂങ്ങ അനന്തതയിലേക്ക് പറന്നകന്നൂ.....
എന്നെ തൊട്ടുണര്‍ത്താന്‍ തോറ്റുപോയ
ആത്മാവ്, കവച്ചു വെച്ച് കടന്നു പോയത്
പതച്ചാര്‍ത്തലച്ചു നിന്ന കടലിലേക്ക്..
പിന്നെയും കടല്‍ അയവിറക്കുകയാണ്
യൗവ്വനം കവര്‍ന്നെടുത്ത വാര്‍ദ്ധക്യം പോലെ.....