01 August, 2009

തിണ്ണബലം


പീടികത്തിണ്ണ
പൊട്ടക്കിണറാണെന്ന്
ചങ്ങാതിയെന്നും പറയുമായിരുന്നു.
ആര്‍ക്കുമതു തള്ളാം,
ഒരു ചിരിച്ചു തള്ളല്‍, ചിരിക്കാതേയും.
ചര്‍ച്ചകളുടെ ആഴവും പരപ്പും
പിന്നെ എണ്ണവും
ആരുടെ തിണ്ണമിടുക്കും
തകര്‍ത്തെറിയും.
പീടികക്കാരന്‍ കാദര്‍ക്ക,
കൂലിപ്പണിക്കാരന്‍ ശങ്കുരു
ചെത്തുകാരന്‍ ശശിച്ചേട്ടന്‍
ഒരു ഗ്രാമത്തെ വലിച്ചു പിടിച്ചവര്‍.
ചെത്തുകാരന്‍റെ ഉയര്‍ന്ന ചിന്ത,
കൂലിപ്പണിയുടെ തീക്ഷ്ണത,
വ്യാപാരത്തിന്‍റെ തിട്ടൂരം
ചന്ദ്ര ദൌത്യത്തിലെ ന്യൂനത
നന്ദിനിപ്പശുവിന്‍റെ മൂന്നാം പേര്‍
ഇവക്കിടക്ക് വട്ടത്തിലും നീളത്തിലും
അതിനു മേലെയും താഴെയും.
തിണ്ണയൊരു നീതിപീഠമാകാറുണ്ട്,
ഇടക്കെപ്പെഴോ കച്ചേരിയും
മീനാക്ഷിയുടെ അടുക്കളയോളം
ഇടക്കത് തികട്ടിയെത്താറുണ്ട്.
മുറിക്കിച്ചുവപ്പിച്ച ചുണ്ടും
കാളിമയിട്ട പല്ലുമായ്
കൂലിപ്പണിക്കാരി ലീല,
സ്ത്രീ സംവരണമേതുമില്ലാതെ
ഇടവേളകളെ കൂട്ടി വിളക്കുമ്പോള്‍
ദ്വയാര്‍ത്ഥങ്ങളും നീല സാഗര മിഴികളും
തിണ്ണയില്‍ തലപൊക്കുന്ന
ഗ്രഹണാനന്തര ഞാഞ്ഞൂലുകളാണ്.
നാട് വിടും വരെ നാട്ടുകാര്‍ക്കെല്ലാം
തിണ്ണ സര്‍വ്വകലാശാലയാണ്.
നാട്‌വിട്ട് ലോകം കണ്ട് പകച്ച
തിണ്ണയുടെ പുത്രന്‍
ന്യായവിധികള്‍ എണ്ണിക്കൂട്ടുകയാണ്
തവളയെപ്പിടിച്ച്
എണ്ണം വെച്ചപോലെ..