24 May, 2008

വസന്തത്തിന്‍റെ വിളനിലങ്ങള്‍


അതിജീവനത്തിന്‍റെ കഥകളുണ്ട്
പത്തായങ്ങള്‍ക്ക് പറയുവാനിനിയും
പത്തായപ്പുരകള്‍ക്ക് അതിലേറെയും..

ചെളിയില്‍ കിളിര്‍ത്ത കറുത്തവള്‍ക്ക്
അഴകേകി തമ്പ്രാന്‍റെ കാമകേളിയില്‍
പതിരു വിതച്ചുപോയ ശയ്യാമുറികള്‍..

വിപ്ലവ തീക്ക് വിറക് വെട്ടിയവള്‍ക്ക്
ആദര്‍ശത്തിന്‍റെ നിറചൂട് പകര്‍ന്ന്
മാസമുറകള്‍ തെറ്റിപ്പോയ ദിനരാത്രങ്ങള്‍..

ബാല്യത്തിലെ കളിപ്പുരകള്‍ പിന്നെ
ചെറു പ്രണയം തളിര്‍ത്തതറിയാതെ
കൊയ്ത്തു നെല്ലു ഒച്ച് കുത്തിയയിടവും..

സമൃദ്ധിയുടെ ശ്രുതിയുള്ള ഞാറ്റുപാട്ടുകള്‍
നൂറുമേനിയുടെ ലയമുള്ള പീതവിളകള്‍
വറുതിക്കറുതിയുടെ സുവര്‍ണ്ണക്ഷേത്രം...

മനസ്സിനും മടിശ്ശീലക്കുമിടയിലെവിടെയോ
വീണുടഞ്ഞ, നാളെയുടെ കനവുകളായ്
പാടം കാതോര്‍ത്തിരിക്കും വസന്തപ്പുരകള്‍..