29 May, 2010

കറുത്ത ശവപ്പെട്ടി

ചിറകിലൊളിപ്പിച്ച കരിമഷിച്ചെപ്പില്‍
മനനം ചെയ്യാനിട്ടുപോയത്
ചങ്കിലെ അലര്‍ച്ചച്ചീള്,
സിന്ദൂര രേഖയിലെ മായാത്ത പാട്,
തോളിലെ നുകത്തഴമ്പും...

യാത്രികാ.. നിന്‍റെ വിമാന ചിറക്
തെല്ലോളമുള്ളൂ കടലോളമില്ല,
ആഴിത്തട്ടിലേക്ക് ഒളിക്കണ്ണെറിഞ്ഞ്
കപ്പല്‍പാദം വിണ്ടുകീറിയത്
ആണ്ടിറങ്ങാനൊരു കൈവഴിച്ചാല്‍..

കടലുപ്പിനോട് കണ്ണീരുപ്പുരച്ച്
അടര്‍ന്നിറങ്ങിയൊരു കപ്പല്‍ഛേദം,
നീലിമയില്‍ വഴിപിഴച്ച്

ഉരുകിയൊലിച്ചൊരു വിമാനച്ചിറക്
കാതറുത്ത്, മിഴിതുരന്ന്, കരിഞ്ഞുണങ്ങി.

നഷ്ടമുഖം തേടും ശവമണിന്നു നീ
മൂന്നാം നാള്‍ തീരമണയില്ല
ശവമടക്കന്‍ കുഴിവെട്ടുന്നില്ല ഞാന്‍
ആഴിതീര്‍ത്ത കബറുമാന്താന്‍
തിരയൊന്നും കൂട്ടുകൂടില്ലത്രെ...