04 April, 2008

പ്രതിമകള്‍


പ്രതിമകള്‍ നടന്നു തുടങ്ങിയിരിക്കുന്നു..
ശില്‍പിയുടെ ചെറുവിരലിന്‍
നിണം നുണഞ്ഞ മാത്രയില്‍..
ഉളി പാളി പൊക്കിള്‍ തെല്ല്
തെല്ലൊന്നു പൊട്ടിയ നേരം
വിരല്‍ വായിലിട്ട് ശില്പി നിശ്ചലം..
ശില്പിയെ വ്സ്ത്രാക്ഷേപം ചെയ്ത്
നാണം മറച്ച് പ്രതിമകളും..
വിറളി പിടിപ്പിച്ച മകരക്കുളിരില്‍
നിശാഗന്ധം ഉന്മത്തരാക്കിയിരിക്കണം,
രാവിന്‍റെ കാവലാളുകള്‍ ഓരിയിട്ട്
ആരെയോ വിളിച്ചുണര്‍ത്തുന്നു..

ഇടുപ്പോട് വാല്‍ ചേര്‍ത്തുവെച്ച്
ഓടിക്കിതച്ചെത്തിയ
കൊടിച്ചിയാണതാദ്യം കണ്ടത്..
'ശില്‍പികള്‍ നഗ്നരാണ്,
ഉളികള്‍ക്ക് മൂര്‍ച്ച നഷ്ടമായതും'..
മണം പിടിച്ച്, വലം വെച്ച്
കാലുപൊക്കി കാര്യം സാധിച്ച്
ദൂരെ ഓടി മറയും മുമ്പ്
ചിറി കോട്ടി ഓര്‍ത്ത് നിന്നതിങ്ങനെ
'മനുഷ്യന്‍റെ കാര്യം ഇത്രയേ ഉള്ളൂ...,
ശിലയേക്കാള്‍ കട്ടിയുള്ള തൊലിയായിട്ടും'