31 July, 2008

ദൈവത്തിന്‍റെ ചാരുകസേരയില്‍..


ഉച്ചവെയിലിന്‍ അട്ടഹാസം
കേട്ടടഞ്ഞ കാതുകള്‍ തുറന്നു വെച്ച്
വെളിച്ചത്തിന്‍റെ കുത്തൊഴുക്കില്‍
മഞ്ഞളിച്ച കണ്ണുകള്‍ പാതി ചാരി
വഴിയോരത്തെ കരിങ്കല്ലത്താണിയില്‍
അടഞ്ഞ ശ്വാസനാളത്തിന്‍റെ
പതറിയ മുരള്‍ച്ചയുടെ പൊറുതിയില്‍
കീറിപ്പറിഞ്ഞ കാളിമയിട്ട
തുണിച്ചീന്തുകള്‍ക്കുള്ളില്‍ എല്ലുമറക്കാന്‍
പാടുപെട്ട് തോറ്റുപോവുന്നൊരു
ദൈവം......

വെള്ള കീറും മുമ്പേ
സ്തുതികളുടെ, യാചനകളുടെ,
മോഹങ്ങളുടെ പുഷ്പാര്‍ച്ചനയില്‍
അടഞ്ഞ കാതുകള്‍ പാതി പൊത്തി
കണ്ണടച്ചെല്ലാം കേള്‍ക്കുന്ന മട്ടില്‍
കേട്ടതെല്ലാം മറുചെവിയിലൂടെ
വായുവിലലിയിച്ച്, പൊന്നാടയാല്‍
പാതി മെയ് മറച്ച്
സമൃദ്ധിയുടെ നടുവിലൊട്ടിയവയറുമായൊരു
യാചകന്‍......

ഇന്നലെ അന്തിക്ക് മാറിയിരുന്ന രണ്ടു പേര്‍..
മുന്നിലെ പിച്ചപ്പാത്രങ്ങളില്‍
വീണു തിളങ്ങിയ നാണയങ്ങള്‍..
എല്ലാം പതിവു പോലെ
പരാതികള്‍ കേട്ട് ദൈവത്തിന്‍റെ
ചാരു കസേരയിലുരുന്നാ യാചകന്‍
മെല്ലെയൊന്നു കണ്ണിറുക്കീ...
തെറിച്ചു വീണ നാണയങ്ങളുടെ
നിരര്‍ത്ഥകതയോര്‍ത്ത് ദൈവവും....