12 September, 2020

ചോറൈത്ത്

ദാരിദ്ര്യത്തിന്റെ ഉച്ചകളിൽ 

നേർച്ചയുടെ അപാരതകളിൽ 

ഉള്ളുരുക്കത്തിന്റെ 

നേർത്ത പ്രാർത്ഥനകളിൽ 

ഓത്തു കുട്ടികൾ 

വേനൽമഴ പോലെ 

ഉച്ചയൂണിന് ക്ഷണിക്കപ്പെടും..


ഉറുമ്പുകളുടെ 

സഞ്ചാരപഥത്തോളം 

ഒരൊറ്റവരിയിൽ തിടുക്കപ്പെട്ട് 

കുതിരകളുടെ 

കുളമ്പടിയോളം 

പലവേഗത്തിൽ സാവധാനം 

ഒത്തുകുട്ടികൾ 

ഇടവഴി കടന്നുപോകും.. 



വയറും മനസ്സും നിറച്ചേ 

ഓരോ വീടും വിടരും 

തമ്പുരാന്റെ 

കണക്ക് പുസ്തകത്തിൽ 

അടായാളപ്പെടൂ..

ഓരോ പിടിച്ചോറിലും 

സ്നേഹം ചേർത്ത് 

ഓരോ വീടും കൂട്ടിരിക്കും..



തിരികെ വീട്ടിലെത്തുമ്പോൾ 

വിഭവങ്ങളുടെ 

രുചി രേഖപ്പെടുത്തിടും..

ഒരു ചമ്മന്തിയിൽ 

വിശപ്പടക്കിയ ഉമ്മമനസ്സ് 

കേട്ടുകേട്ട് പുഞ്ചിരിക്കും..

ഉമ്മമാരുടെ പുഞ്ചിരി 

ഓരോ പ്രാർത്ഥനയാണ്,

തമ്പുരാന്റെ 

കണക്ക് പുസ്തകത്തിൽ 

നേർച്ചകൾ വരവ് വെക്കുന്നത് 

അപ്പോൾ മാത്രമാകും,

അതുകൊണ്ടാകണം 

ഓരോ ചോറൈത്തും 

രേഖപ്പെടുമ്പോൾ 

ഒരുകൂട്ടം പുഞ്ചിരികൾ 

കൂടെ രേഖപ്പെട്ട് പോകുന്നത്..

25 August, 2020

പുഴ..

പുഴയോരങ്ങളിലെ 

ചില കുടിലുകളുണ്ട്..

പുഴയിലേക്ക് 

വേരാഴ്ത്തി നിൽക്കുന്നവ,

തെളിഞ്ഞ പുഴവെള്ളത്തിൽ 

മുഖം നോക്കുന്നവ,

കുടിലുകൾ പുഴയിൽ 

നനഞ്ഞ് കുതിരുമ്പോൾ 

മീനുകൾ 

മുൻവാതിലിലൂടെ കടന്ന് 

പിൻവാതിലിലൂടെ 

പുറത്തിറങ്ങും..

പ്രളയരാത്രിയിൽ 

പുഴയെ കെട്ടിപ്പിടിച്ച് 

ജലമുറികളിൽ 

ഉറങ്ങാൻ പോകുന്നവ..

പുലരികളിൽ 

അതേ സ്വപ്നതീരങ്ങളിൽ 

മഴക്കൂണ് പോലെ 

പൊടിച്ച് പൊന്തുന്നവ..

എന്തുകൊണ്ടെന്നാൽ,

ഓരോ പ്രളയവും 

ആണ്ടറുതികളാണ്..

അമ്മയെ കൊണ്ടുപോയതിന്റെ,

മകളെ കൊണ്ടുപോയതിന്റെ.

പുഴ തിരിച്ച് തരാതിരിക്കില്ല

തിരിച്ചൊഴുകാതിരിക്കില്ല..

ഓരോ കടവും 

ഓരോ കാത്തിരിപ്പാണ്,

ഇപ്പുഴ 

ഒരു കടവ് മാത്രമുള്ളതും.

22 August, 2020

ഒരേ നമ്മള്‍

ചേർച്ചയുള്ള ചേതന 

കരളുറച്ച കാൽനട 

ഭാവി ഭാരതത്തിൻ 

പാറുമുയരെ കാഹളം..


ഹിന്ദു മുസ്ലിം കൃസ്ത്യനും 

ഒരേ പതാക വാഹകർ..

ഗാന്ധി ആസാദ് നെഹ്രുവും 

ഒരേ സമര നായകർ.. 

അവർ നയിച്ച അവർ ജയിച്ച 

അവർ വരിച്ച മണ്ണിത്...


ഭാഷ പലതുമെങ്കിലും 

ഒരേ വാ മൊഴിഞ്ഞവർ..

വേഷം അന്യമെങ്കിലും 

ഒരേ വേഷ ധാരകൾ..

അവർ പറഞ്ഞ അവർ ചലിച്ച 

അവർ മണക്കും മണ്ണിത്..


വർഗ്ഗ വർണ്ണ ചിന്തകൾ 

ഒരേ പിഴച്ച പിറവികൾ..

കുടില തന്ത്ര ബുദ്ധികൾ 

ഒരേ കുടില മനസ്സുകൾ..

തുരത്തിടും  തളിർത്തിടും 

അവർ മെനഞ്ഞ നാടിത്..


ചേർച്ചയുള്ള ചേതന 

കരളുറച്ച കാൽനട 

ഭാവി ഭാരതത്തിൻ 

ഉയരുമുയരെ കാഹളം

ഉയരുമുയരെ കാഹളം..

മീന്‍ മുറിക്കുമ്പോള്‍

അമ്മ മീൻ മുറിക്കുന്നിടം 

നിശ്ശബ്ദമാണ്..

വാഴക്കയ്യിലും വേലിയിലും 

മൂന്ന് കാക്കകൾ 

ചുറ്റുപാട് വീക്ഷിക്കുന്നുണ്ട്.

വാഴച്ചോട്ടിൽഅമ്മിക്കരികിൽ 

ഓരോ പൂച്ച വീതം..

തല വെട്ടിച്ച് നാല് കോഴികൾ 

പൂച്ചയേയും കാക്കയെയും 

മാറി മാറി നോക്കുന്നുണ്ട്.

എല്ലാവരുടെയും കണ്ണ് 

തന്നിലും തന്റെ 

കയ്യിലിരിക്കുന്ന മീനിലാണെന്നറിഞ്ഞിട്ടും 

അമ്മ പുലർത്തുന്നൊരു 

നിസ്സംഗതയുണ്ട്..

ലോകത്തൊരു അധികാരിയും 

കാണിക്കാത്തത്..

ഇടക്ക് കാക്കയെ നോക്കി 

സഹനത്തിന്റെ മൂർത്തി ഭാവമായ 

പൂച്ചക്ക് നേരെ 

ഒരു മീൻ തലയെറിയും..

മീൻ തല കടിച്ച്പിടിച്ച് 

പൂച്ചയൊന്ന് വെപ്രാളപ്പെടും,

കാക്കയിലെ കൊതിയൊന്ന്  

റാഞ്ചലോളം ആളിപ്പടരും..

കോഴിക്ക് കിട്ടുന്ന മീൻകുടൽ 

പൂച്ചയിൽനിന് വളരെ നേർത്ത 

മ്യാവൂ ശബ്ദം പുറപ്പെടുവിക്കും..

കത്തിവീശി ആട്ടുമെങ്കിലും 

അവസാനത്തെ മീൻവെള്ളം 

തെങ്ങിൻ തടത്തിലേക്കൊരേറുണ്ട്..

കിട്ടാത്തവരും കിട്ടിയവരും 

എല്ലാവർക്കും ചാകര.


മീൻ ചാറില്ലാണ്ടെങ്ങാനാ,

ഒരു പിടി വറ്റെറങ്ങാ..

അമ്മയോടച്ഛൻ പിന്നെയും 

പിന്നെയും 

പറഞ്ഞുകൊണ്ടിരിക്കും..

ഓരോരോ  മീൻ കഥകൾ,

അമ്മ നല്ലൊരു കേൾവിക്കാരിയാണ്..

കേൾക്കുമ്പോൾ അമ്മ,

പൂച്ചയെപ്പോലെകോഴിയെപ്പോലെ  

കാക്കയെ പോലെ 

ചില നോക്കുകകൾ

ചില വാക്കുകൾ കാണിക്കും.. 

മനോഹരം.. ചാക്രികം 

ചില ആവാസ വ്യവസ്ഥകൾ.


19 November, 2013

തീവണ്ടി

ഇതെന്തൊരു വേഗതയാണ്
ഈ ദൂരത്തിന്റെ ആയുസിനെന്ന്‍
ഒരു തീവണ്ടി കിതച്ച്
ജനാധിപത്യ രാജ്യത്തിലൂടെ
കടന്നു പോകുമ്പോള്‍...

പാളങ്ങള്‍ക്കിരുവശവും
കേള്‍വികളെ കൊട്ടിയടച്ച്,
കാഴ്ച്ചകളെ മറച്ച്
രണ്ട് ഭൂഖണ്ഡങ്ങള്‍ ഉണ്ടാകുന്നത്,
ഒരു നിയന്ത്രണ രേഖ
വരഞ്ഞു പോകുന്നത്
ഗദ്ഗദങ്ങള്‍ കുന്നുകൂടുന്നത്,
ചിന്തകളില്‍ ചൂളംവിളി
തുളഞ്ഞുകയറിപ്പോകുന്നത്.

കാഴ്ച്ചകള്‍ മുറിവ്കൂടുമ്പോള്‍
കേള്‍വികള്‍ വിളങ്ങിച്ചേരുമ്പോള്‍
ചിന്തകള്‍ ഇരമ്പിക്കൊണ്ടിരിക്കും...

പാളങ്ങള്‍ക്കിരുവശവും
പോരാളികള്‍ കാത്തിരിക്കുന്നുണ്ടാകും,
ഓരോ തീവണ്ടിക്കും തിരിഞ്ഞിരുന്ന്
മുക്കിത്തൂറാന്‍...
തീട്ടം ചവിട്ടാതെ ഒരു തീവണ്ടിയും
ഒരു നാടും ഛേദിച്ചു പോകരുത്...
ആന്ധ്രാ തരിശുകള്‍
സമരങ്ങളുടെ ജീവിക്കുന്ന
സ്മാരകങ്ങളെന്ന്‍
ജയന്തിജനതകള്‍ എന്നുമോര്‍ക്കണം..

ഇഴപിരിയാത്ത നിന്‍റെ പ്രയാണവും
എന്‍റെ നിലവിളിയും
പാളങ്ങളോളം സമാന്തരമാണ്,
വൈകിയെത്തിയ തീവണ്ടിക്ക്
തലവെക്കുവാനുള്ള നിന്‍റെ യാത്രകള്‍ക്ക്
ശുഭയാത്ര നേരുന്നവരോട്.
comments here

21 June, 2013

ജപ്തി

കോരിച്ചൊരിയുന്ന മഴയത്ത്
നനയാതിരിക്കാനൊരു പെരുമഴ
തല കുനിച്ചെന്റെ കൂരയിൽ
കയറി നിന്ന നേരം
ഒലിച്ചു പോയതാണെന്റെ
ഓലപ്പുരയെന്ന് നുണ പറഞ്ഞതാണ്.

ഇടക്ക് വന്നൊരു ചാറ്റൽമഴ
ഇരു വട്ടം പറഞ്ഞതാണ്
നാളെയാണ് നിന്റെ കുടിലിൽ
ജപ്തി നടപടിയെന്ന്..
പിന്നാലെ പോയൊരു ചെറുകാറ്റ്‌
ഓർമ്മിപ്പിച്ചു പോയതാണ്
സ്വമേധേയ ഇറങ്ങിപ്പോകണമെന്ന്

ഇറങ്ങിപ്പോകാൻ ഇറങ്ങിയതാണ്
തല്ലിയലച്ചു പെയ്ത മഴ
കൂനിക്കൂട്ടി ഇറയത്തിരുത്തി  പോയി
ഇടക്ക് പിന്നെയും ഒരു പിടിവാശി
ഒടിഞ്ഞു തൂങ്ങിയ മേശയിൽ
മുറുകെ പിടിച്ചിരുത്തി.

എല്ലാം ശമിച്ചെന്നു നിനച്ചൊരു മാത്രയിൽ
മിന്നലാണെന്റെ വീട് ചൂണ്ടിക്കൊടുത്തത്
ഒരിടിവെട്ട് വടക്കേ ചെന്തെങ്ങിൽ
അടയാളം വെച്ചെന്നു വരുത്തി
തുള്ളിക്കൊരു കുടം ചൊരിഞ്ഞ്
ആർത്തലച്ചൊരു മഴ
കുടിൽ ജപ്തി കഴിഞ്ഞു മടങ്ങി.

നിയമങ്ങളിലെ പഴുതുപോലെ
സുഷിരങ്ങളിട്ടാണ് മഴ പെയ്തത്
വിടവകത്തി മേയ്യോടോട്ടിയ
മൂന്നു ജീവനെ ഇല്ലം കടത്തി
ഞാനും വാഴപ്പിണ്ടി പോലെ..

അതൊരു മഴക്കാലമായിരുന്നു
വീട് മേയാത്തതിനു,
പുരയ്ക്ക് തറയിടാത്തത്തിനു
ചുമരു കളിമണ്ണ് തേക്കാത്തതിനു
വേറെയും കുറെ വീടുകൾ
രാത്രിമഴ ജപ്തി ചെയ്തുവത്രെ.

31 December, 2012

ഡിസംബര്‍

വളവു തിരിഞ്ഞാല്‍ കാണാം
ചുടലപ്പറമ്പിലെ കായ്ക്കാത്ത മരത്തലപ്പ്,
സ്വപനങ്ങളുടെ വേരറ്റ പടുവൃക്ഷം
നിലംതല്ലി കിടപ്പുണ്ട്, വേലി ചതച്ച്
ഇന്നലെ വന്നുപോയ ചുഴലിക്കാറ്റ്
വന്ന വഴിക്ക് അടയാളം വെച്ചു പോയത്..

മരണത്തിന്റെ സൌന്ദര്യം
മോഹിച്ച് പൂകിയതാണവള്‍..
ജീവന്റെ ചൂടില്‍ നിന്നടര്‍ന്ന്
മരണത്തിന്റെ തണുപ്പ് തൊട്ടവള്‍

ജീവന്റെ ഓരോ നിമിഷത്തിലും
അവളെയവള്‍ ഒട്ടിച്ചുവെച്ച്
പറിച്ചെടുക്കാനാവാത്ത വിധം
ഒരു പോത് ഗര്‍ഭം ധരിച്ചവള്‍..

ആത്മഹത്യയായിരുന്നില്ലത്
രാവേറെ മരണത്തെ തിരഞ്ഞ്
വഴികളേറെ കൂട്ടിക്കിഴിച്ച്
നെറ്റിയിലെ അവസാന പൊട്ട്
ജീവനില്‍ നിന്ന് പറിച്ചെടുത്ത്
കണ്ണാടിച്ചില്ലില്‍ ഒട്ടിച്ചുവെച്ച്
ഒരു  പൊട്ടും ബാക്കിവെക്കാതെ..

ഗസലിന്റെ കേള്‍വിക്കാരെ ഇറങ്ങി വരിക
അപാരതയുടെ ഉത്തുംഗതയില്‍ നിന്ന്
ഒരു ജീവിതം നടന്നു പോയ താഴ്വരയിലേക്ക്
ആറടി വിതിയുണ്ടായിരുന്നിട്ടും
ഒരു കാല്‍പ്പെരുമാറ്റത്തിനു മാത്രം
വഴി കൊടുത്ത കോളാമ്പിപ്പൂക്കളുടെ
നനവും മൌനവും നിറഞ്ഞ വളവിലേക്ക്..

തീര്‍ന്ന ഗസലിന്റെ തീരാത്ത
ശ്രുതിയുലയാത്ത ഒരീണം
നേര്‍ത്തു നേര്‍ത്ത് മരണമില്ലാതെ
ഡിസംബര്‍ മെയ്യഴകുള്ള പെണ്‍കുട്ടി
മരണപ്പെട്ടു കിടപ്പുണ്ട്
മണവാട്ടിയുടെ വെള്ളയുടുപ്പ് ചേരാതെ
പഞ്ഞിക്കെട്ടിന്റെ സാന്ദ്രതയോടെ..

09 October, 2012

ത്വലാക്ക്



ഷാനിബ..മാപ്പിളപ്പാട്ടിലെ നായികയല്ല
ഹാജറ.. കത്ത് പാട്ടിലെ വീടരല്ല
നാജിയ..ആരുടേയും പ്രണയിനിയല്ലിവള്‍

കിണര്‍  വെള്ളം വറ്റിവരളുവോളം
മുത്തലാക്കേറ്റു പിടഞ്ഞു വീണവള്‍  
നനവിന്റെ കോള്‍പ്പാടം അരികിലായിരുന്നിട്ടും
പച്ചപ്പിന്റെ ഒരു പൊട്ടും ബാക്കിയാവാതെ
വിധവയാക്കപ്പെട്ടവള്‍  ....ഷാനിബ.

തളിര്‍ ചില്ലകളില്‍ തീ കോരിയിട്ട്
തലാക്കിന്റെ തീക്കട്ടയാല്‍ ഉരുകിയവള്‍
തണലുള്ള തായ് വൃക്ഷമായിരുന്നിട്ടും
നിഴലിനെ പോലും കൂട്ടിനു കിട്ടാതെ
കൂട്ട് നഷ്ടപ്പെട്ടവള്‍  ...ഹാജറ.

തറവാട്ടുതറയെ നെടുകെ പിളര്‍ത്തി
മൊഴി ചൊല്ലലിന്റെ രാവിലൊറ്റപ്പെട്ടവള്‍
അകത്തളങ്ങളില്‍ ഒരു നീരുറവ  കാത്തിട്ടും
കണ്ണുനീരിന്‍ അണക്കെട്ട് തകര്‍ന്ന്
ഏതോ തുരുത്തിലകപ്പെട്ടവള്‍ ..നാജിയ.

നീയൊരു ത്വലാക്ക് സ്ഫടികമല്ല ഉടയാന്‍
വരണ്ട കിണറും കരിഞ്ഞ മരത്തലപ്പും
വാക്ക് പിളര്‍ത്തിയ കരിങ്കല്ലും
അവനില്‍ പെയ്യാനിരിക്കുമ്പോള്‍
പോത്തിറച്ചിപ്പാട്ടിലെ  നാരിമാത്രമായ്
നീ സ്വയം ഉടയാതിരിക്കണം.

*ത്വലാക്ക് .. മതപരമായ ഡിവേഴ്സ് 

02 October, 2012

ഒക്ടോബര്‍ 2




ഹേ മഹാത്മാവേ...
നിന്നെ ഞാന്‍ വീണ്ടും കൊലപ്പെടുത്തുന്നു
അതിനായ് ഒരു കത്തി പണിയാതെ
നിനക്ക് ഞാനൊരു ഓര്‍മ്മനാള്‍ പണിതു

നിറതോക്ക്  അരയില്‍ തിരുകി
കോടിയോളം ഗോഡ്സേമാര്‍
നിന്റെ മെയ്യില്‍ നീയൊളിപ്പിച്ച
ഒരുന്നം, ഒരേയോരുന്നം
കാത്തു നില്‍പ്പാണ്...
മഴ നനഞ്ഞ് പിന്നെ വെയില്‍ നരച്ച്.
അവര്‍ക്ക് മേല്‍ ആയിരം കാക്കകള്‍
ശകാരമെന്നോണം
കാഷ്ടം വര്ഷിക്കാറുണ്ട്... എന്നിട്ടും

കലണ്ടറില്‍ ഒരു ചുവപ്പക്കം
നിനക്കായ് തിരഞ്ഞു വെച്ച്
ഒരേയൊരു ഗോഡ്സേയെ തെറിവിളിച്ച്
കവലകളില്‍ നിന്നെ പണിത്
തീട്ടം വാരിയെറിഞ്ഞ്
ഒരൊറ്റ നോട്ടില്‍
നിന്റെയര്ദ്ധ നഗ്നതയും വലിച്ചുകീറി

ഞങ്ങള്‍ ബാക്കി വന്ന ഗോഡ്സേകള്‍
നിന്നെയോര്‍ക്കാന്‍ ഗാന്ധി മൈതാനിയില്‍
പിന്നെയും ബാക്കി വന്നവര്‍
നിനക്കൊരു ചെരുപ്പുമാല തീര്‍ത്ത്
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ
കരിമ്പടം നിനക്കുമേല്‍ വലിച്ചിട്ട്....

ഞാന്‍ കേട്ടിട്ടും കേള്‍ക്കാതെ
ഹേ റാം...ഹേ റാം.

21 July, 2012

പാഥേയം

ഈ മരുഭൂമിയാകെ വറ്റിച്ച
രണ്ടിറ്റു കണ്ണുനീര്‍..
അതെന്‍റെയുമ്മ
എനിക്കായ് പൊഴിച്ച
തൊണ്ടവരണ്ടടര്‍ന്ന
പ്രാര്‍ത്ഥനയായിരുന്നു.

നിലാവിന്‍റെയൊരു  കീറ്
എനിക്കായ് പകുത്തുവെച്ച
തണുത്ത രാത്രികളത്രയും
ഓര്‍ത്തുവെച്ചൊരു വിളിയുണ്ട്,
ഉള്ളു കോന്തുന്നത്
അതിപ്പോഴും
കരയില്‍ കിടന്നു പിടയുന്നുണ്ട്.

ഒരീന്തപ്പനയെങ്കിലും
വേരോടെ പിഴുത്
അമ്മിത്തറയോട് ചേര്‍ത്ത്
നട്ടു വളര്‍ത്തണം..
ഒഴുക്കിനെതിരെ
ഈന്തപ്പനയുടെ നീന്തലും
ഈന്തപ്പഴക്കുലയുടെ
നിറഭേദങ്ങളും
തൊട്ടു കാണിക്കണം...
ഉമ്മാന്‍റെ തേട്ടം,
അതെന്നെ രൂപപ്പെടുത്തിയ വിധവും.

20 June, 2012

വീട്

വീട് ഒരു കെട്ടിടമല്ല
ശരീരത്തിനു മനസ്സിനും പുണരാന്‍
സ്നേഹക്കുളിരാല്‍ മേല്‍ക്കൂരയിട്ട് 

ബന്ധങ്ങളുടെ തറയുറപ്പില്‍
ഒരമ്മ മനസ്സെന്റെ വീടിനുവേണം.

മണല്‍മലയോളം ദാഹമലിയാന്‍
കന്നിമൂലയിലൊരു ആള്‍മറയിട്ട്
ഒരു കിണറാഴം നനവ്‌ വേണം

ഒരിളം കാറ്റിനു കാത്തിരിക്കാന്‍
അരികിലൊരു മരത്തണല്‍ വേണം

മുറ്റത്തൊരു ബാല്യം
പിടിവാശി പിടിച്ചു നില്‍ക്കണം.

മുറികള്‍ പങ്കിട്ടെടുത്ത്
അകത്തളങ്ങള്‍ വിജനപ്പെട്ട്
കളിചിരിയോട് വാതിലടച്ച്
വീടോടൊന്നും ഉരിയാടാതെ
വീടെന്നെ കാത്തിരിക്കാതെ
എനിക്കൊരു വീടെന്തിന് ?.

മടങ്ങാനാകുമെങ്കില്‍
ഞാനെന്നേ പോയിരുന്നേനെ
എന്റെ ആദ്യ വീട്ടിലേക്ക്
അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്,
'സ്പന്ദനമുള്ള' ആദ്യ വീട്.

24 January, 2012

മകനെ നിന്നെയോര്‍ത്ത്

ബന്ധങ്ങളുടെ കണ്ണികളില്‍
ചെന്നിനായകം പുരട്ടി
വിളങ്ങിചേരാന്‍ വെമ്പിയ
സ്വന്തങ്ങളെ ഊതിക്കെടുത്തി
പിരാകിപ്പുലയാട്ട് പറഞ്ഞു
സമയങ്ങളുടെ അഗ്രങ്ങളില്‍
നീ തിരികിലുത്തി പാഞ്ഞത്
ഏതു യുദ്ധ മുഖത്തേക്കാണ്‍

പെറ്റിട്ടും പേറ്റുനോവ് പേറി
നിന്നെയിപ്പോഴും പ്രസവിക്കുന്നുണ്ടോരമ്മ
അച്ഛന്റെ മൌനം വാര്ദ്ധക്ക്യത്തില്‍ കലര്‍ന്ന്‍
തിമിരത്തിലും തിരയുന്നുണ്ട് നിന്നെ
നിന്റെയോര്‍മ്മകളെ തുടച്ചു പൊടിതട്ടി
വെള്ളമൊഴിച്ച് വളമിടുന്നത് അവളാണ്‍-പെങ്ങള്‍
അനുജന്റെ ലോകത്ത് നീയില്ല
രക്തത്തിന്റെ കാന്തികത നിനക്കില്ലെങ്കില്‍ ...?

സൂര്യാസ്തമയം നീ കാണാറില്ലേ
നാളെ പുലരുമായിരുന്നിട്ടും എത്ര മൂകം
ആകാശത്തോളം ചിറകുള്ള പറവകളെ
എത്രയര്‍ദ്രമായാണത് അണയ്ക്കുന്നത്
വൃക്ഷത്തലപ്പുകളില്‍ തട്ടിത്തെറിച്ച്
ജലപ്പരപ്പില്‍ തങ്കം കലക്കിയെത്ര നാള്‍
ഓരോരോ അസ്തമയങ്ങളും
എത്രയെത്ര പുലരികളെയാണ്‍ വിടര്‍ത്തിയത്

കീഴടക്കി നീ മടങ്ങിയെത്തുമ്പോള്‍
പെങ്ങളുടെ പച്ചിലയില്‍ പുഴുക്കുത്തില്ലെങ്കില്‍
ഒരനക്കം ജീവന്‍ അച്ചനും അമ്മക്കുമെങ്കില്‍
അനുജനിലെ വിമതനുണര്ന്നില്ലെങ്കില്‍
മഴയോളിപ്പിച്ച വേനല്‍ തേടാം
മഞ്ഞു മായാത്ത പുലരികായാം
അതിനായ് നീയെങ്കിലും ബാക്കിയാകണം

ജീവനോടെ മരണപ്പെട്ടവരെയോര്ത്ത്
മരണപ്പെട്ട് ജീവിതപ്പെടാതിരിക്കാന്‍
തീരമണയാന്‍ തിരയടങ്ങാന്‍ കാത്തിരിക്കരുത് .

20 December, 2011

മരുവനത്തിലൂടെ

ഭയമാണ്‍ പ്രളയത്തിന്
കൊടുങ്കാറ്റുറങ്ങാറുണ്ടിവിടെ
അതിരിടാന്‍ മറന്നൊരാകാശം
ദാഹം കുറുക്കി

തണലുകാഞ്ഞ് മരുപ്പച്ച
മണ്ണുകൊണ്ടൊരു ഭൂമി,
മരുഭൂമിയെന്ന് പേര്..

പുലരിവെയില്‍ പൊന്നുരുക്കി
രാക്കാറ്റു കൊത്തിയ
മല മടക്കിലെവിടെയോ
ഒരു കിണറാഴം നനവുള്ളിലൊതുക്കി..

സ്ഥായിയായൊരു സ്ഥലസൂചിക
നിനക്കറിയില്ലെന്ന മട്ട്
ഒരു കാറ്ററുതിയില്‍
മണല്‍മല വടക്കു തിരിച്ച്

ഉച്ച വെയില്‍ കവിതയെഴുതിയ
നിന്‍റെ പട്ടുമെയ്യില്‍
കടല്‍ വരച്ചിട്ടൊരു ചുഴലി...

നാക്കറുക്കപ്പെട്ട്
ചെവി കൊട്ടിയടച്ച്
കണ്ണുകളില്‍ മണല്‍ വാരി വിതറി
ഒരു ഭൂരേഖ
തൊണ്ട വറ്റി കിടപ്പുണ്ട്...

മണല്‍ ശില്‍പങ്ങളൊന്നിലും
നിന്‍റെ കനിവ് കൊത്താന്‍
ജയിച്ചും പിന്നെയേറെ തോറ്റും
ഋതു ശില്പികള്‍ക്കത്രയും
ഉളിപിഴച്ച് ശിലചിതറിയിട്ടും..
ഹേ.. നീയൊരു രാജശില്‍പി..

കള്ളിമുള്‍ച്ചെടിയോട് മത്സരിച്ച്
തോല്‍ക്കാന്‍ നീ പഠിക്കേണ്ട,
നിന്‍റെയുള്ളിലെ കുളിരോളം
മുള്‍ച്ചെടിയൊന്ന് കൂട്ടിരിക്കും..

കുളമ്പുരസി, തീ പടര്‍ത്തി
കുതിരവേഗം നിന്‍റെ പകല്‍
രാവിലും പൊന്‍നിലാവിലും
ശാന്തമായ് മരുവനത്തിലെ ഒട്ടകം

പുക പടര്‍ത്തി ആര്‍ത്തലച്ച്
അതിര്‍ത്തികള്‍ ഭേദിച്ച്
തീവണ്ടിപ്പാളത്തോളം നിവര്‍ന്ന്
മണലടരുകളില്‍ ഒരു പെയ്ത്തോര്‍മ്മ
മഴപ്പീലി ഉള്ളിഉലൊതുക്കി
ചക്രവാളത്തിലേക്കൊരു യാത്ര...

ജീവിതപ്പെടലിന്‍റെ കാന്തമുനയില്‍
മരണവെപ്രാളപ്പെട്ട്
ജന്മാന്തരങ്ങളുടെ കാല്‍പാടുകളിലൂടെ
കോടാനുകോടി മണല്‍ജന്മങ്ങള്‍...

18 June, 2011

പനി

പനിയൊരു രോഗമല്ലാതിരുന്നിട്ടും
പനിയെന്നെ പുതപ്പിച്ചിടുമ്പൊഴൊക്കെ
ഞാനൊരു മഹാ രോഗിയാവാറുണ്ട്.

കൊതിക്കെറിവുമായ് ഉറഞ്ഞുതുള്ളി
പനിയെന്നെ കുടഞ്ഞെറിയുമ്പോള്‍
തലോടുന്നുണ്ടൊരോര്‍മ്മയരുകില്‍
ഒരു ചുക്കുകഷായ ഗന്ധം,
പിന്നെയൊരു ചമ്മന്തി.

കാതങ്ങള്‍ക്കപ്പുറമാണെങ്കിലും
കാലങ്ങള്‍ക്കിപ്പുറമാണെങ്കിലും
ഇടക്കെവിടെയോ ഒരു നിലവിളി
"എന്‍റമ്മോ"അലര്‍ച്ചപോലൊരു ഞരക്കം.

കരിമ്പടം മാറ്റി വിയര്‍ത്തൊലിച്ച്
പേരില്ലാത്തൊരു പനി
പടമുരിഞ്ഞ് ഇഴഞ്ഞകലുമ്പോള്‍
ഇരു കൈകള്‍ പിന്നോട്ട് പിണച്ച്
നീണ്ടുവലിഞ്ഞു ഒരുടല്‍ പിറവിയോളം



പുലഭ്യം കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ മൂന്നാം നാള്‍
ഫണം മുറിഞ്ഞ തുണ്ടു പാമ്പു പടം
ചെറു കാറ്റിലിളകിയൊരു സീല്‍ക്കാരം.




24 September, 2010

അല്‍ഷൈമേഴ്സ്

ഓര്‍മ്മഗോപുരങ്ങളൊക്കെയും മൂകമാണ്
മണല്‍ക്കാടുകളോളം പരന്ന്..
രാവിലും കണ്ണുപാകിയിരിപ്പാണ്,
വെളിച്ചം വന്ന് നിഴല്‍ പരത്തിയിട്ടും.

ആത്മാവിന്‍ പുസ്തകത്താളിലെ
അക്ഷരങ്ങളൊക്കെയും പൊഴിഞ്ഞുപൊയത്
ഏതു ശിശിരത്തില്‍ തിരയാന്‍...
മെനെഞ്ഞെടുപ്പിന്‍റെ നാളുകളില്‍
കുറിപ്പടി തെറ്റിയ പടപ്പുകള്‍ക്ക്
ഓര്‍മ്മയുടെ നേരനുപാതത്തോട്
മറവിക്കൂട്ട് ചേരാതെ പോയത്
ഏതാലയത്തില്‍ തിരയാനാണ്...

ഇടക്കൊരു ശംഖൊലി..
ആലിലത്തലപ്പൊന്നിളക്കും,
കൊടുങ്കാറ്റെന്ന് മോഹിപ്പിക്കും
പിന്നെയും കാത്തിരിപ്പിന്‍റെ അണക്കെട്ട്,
വഴിയാത്രികരുടെ കാല്‍പ്പെരുമാറ്റം
കണ്ണുകളില്‍ കേട്ടറിയുന്നതു കാണാം


വിസ്മൃതിയുടെ ആഴങ്ങളിലമര്‍ന്ന്
അറ്റുപോയ ബന്ധങ്ങളുടെ കോശം
അടരുകളിലെ മറവിയുടെ മതില്‍ക്കെട്ടില്‍
തലതല്ലി കേഴുന്നുണ്ടാകണം

നാളേറെയായി നങ്കൂരമിട്ട കപ്പല്‍
മണലിലുറച്ച് തരിച്ചുപോയതറിയാതെ
കപ്പിത്താന്‍ കാത്തിരിപ്പാണ്
അങ്ങേത്തലക്കലാരോ മഞ്ഞുമറയില്‍
ഒളിഞ്ഞിരുന്ന് കൂകിവിളിക്കുന്നതും കാത്ത്..

03 June, 2010

ക്ലാരയെന്ന തൂവാനത്തുമ്പി...

വേഴ്ച്ചയുടെ ആയിരം മുഖങ്ങളില്‍
ഒരു മുഖത്തിനും രൂപമില്ലെങ്കില്‍
ക്ലാരയിലേക്ക് നിന്‍റെ യാത്ര തുടങ്ങാം

കന്യകാത്വവും കാമുകീ വേഷവും
കെട്ടുപൊന്നുമോഹവും വേണമെന്നില്ല
ക്ലാരയിലേക്കുള്ള യാത്ര തുടരാം..

മരുവനങ്ങളിലെവിടെയോ ഒറ്റക്ക്
കള്ളിമുള്‍ച്ചെടി കാണുമെങ്കില്‍
താണു വണങ്ങി വഴി തേടണം..

ശിശിരം പൊഴിച്ച വഴിയിലെവിടെയോ
പുഴുക്കുത്തില്ലാത്ത ഇല കാണുമെങ്കില്‍
വഴിയരുകില്‍ തണലുകായാം...

കാര്‍കൂന്തല്‍ വഴുതി ഇമകളില്‍ വീണാല്‍
വലം കയ്യാല്‍ മെല്ലെ വകഞ്ഞു മാറ്റാം
കാടിറങ്ങാം പിന്നെ കടല്‍ കയറാം..

മരുവനവും താണ്ടി കടലിളക്കി
കാടുലച്ച് ഇടവഴിയൊടുങ്ങിയെങ്കില്‍
എന്‍റെ യാത്ര തീര്‍ന്ന മുനമ്പു കാണാം..

നിന്‍റെ നിസ്വനം എന്നെയുണര്‍ത്തും
ഒരു ചെറു ജീവനായ് പെയ്യുമന്നേരം
സഹസ്രം നനഞ്ഞ മഴയില്‍ ഞാനുമലിയും

ഓരോ മഴക്കാലവും നിന്നെ നീ
ഓര്‍മ്മിപ്പിക്കുന്നുവല്ലോ ക്ലാരാ..

ഋതുക്കളെത്ര തീവണ്ടിവേഗം
യാത്ര പറഞ്ഞകന്നാലും ..


ചാറ്റല്‍മഴയായ് ചെറുപുഞ്ചിരി തൂകി
പെരുമഴയായ് നിറഞ്ഞു പെയ്തു നീ
മരപ്പെയ്ത്തായ് പിന്നെയുമടരാന്‍ മടിച്ച്
എന്നെ മാടി വിളിച്ച് മറഞ്ഞതെങ്ങു നീ..

29 May, 2010

കറുത്ത ശവപ്പെട്ടി

ചിറകിലൊളിപ്പിച്ച കരിമഷിച്ചെപ്പില്‍
മനനം ചെയ്യാനിട്ടുപോയത്
ചങ്കിലെ അലര്‍ച്ചച്ചീള്,
സിന്ദൂര രേഖയിലെ മായാത്ത പാട്,
തോളിലെ നുകത്തഴമ്പും...

യാത്രികാ.. നിന്‍റെ വിമാന ചിറക്
തെല്ലോളമുള്ളൂ കടലോളമില്ല,
ആഴിത്തട്ടിലേക്ക് ഒളിക്കണ്ണെറിഞ്ഞ്
കപ്പല്‍പാദം വിണ്ടുകീറിയത്
ആണ്ടിറങ്ങാനൊരു കൈവഴിച്ചാല്‍..

കടലുപ്പിനോട് കണ്ണീരുപ്പുരച്ച്
അടര്‍ന്നിറങ്ങിയൊരു കപ്പല്‍ഛേദം,
നീലിമയില്‍ വഴിപിഴച്ച്

ഉരുകിയൊലിച്ചൊരു വിമാനച്ചിറക്
കാതറുത്ത്, മിഴിതുരന്ന്, കരിഞ്ഞുണങ്ങി.

നഷ്ടമുഖം തേടും ശവമണിന്നു നീ
മൂന്നാം നാള്‍ തീരമണയില്ല
ശവമടക്കന്‍ കുഴിവെട്ടുന്നില്ല ഞാന്‍
ആഴിതീര്‍ത്ത കബറുമാന്താന്‍
തിരയൊന്നും കൂട്ടുകൂടില്ലത്രെ...

08 March, 2010

വരനെ ആവശ്യമുണ്ട്

മുസ്ലീം യുവതി, സുന്ദരി,
തന്‍റേതല്ലാത്ത കാരണത്താല്‍
വിവാഹ മോചിത,
യാഥാസ്തിക കുടുംബം...

മുസ്ലീം സുന്ദരി,
വെളുത്ത നിറം, നല്ല സാമ്പത്തികം
പ്രാസ്ഥാനിക കുടുംബം...

നായര്‍ യുവതി, സുന്ദരി,
മുപ്പത്തൊമ്പത് വയസ്സ്,
പ്രായം, ജാതി എന്നിവ....

ഈഴവ സുന്ദരി,
ചൊവ്വ ദോഷം,
സമാന ജാതകക്കാരില്‍ നിന്ന്...

കാത്തോലിക്ക യുവതി, സുന്ദരി,
ബി എസ്സ് സി നേഴ്സ്,
സാമ്പത്തികമുള്ള യുവാക്ക...

മാര്‍ത്തോമ സുന്ദരി,
അമേരിക്കയില്‍ ഹോം നേഴ്സ്
വിവാഹാനന്തരം വരനേയും...

ദളിത് യുവതീ.. നീയെവിടെ

പരസ്യക്കോളത്തിലെങ്ങുമില്ല നീ
നീ സുന്ദരിയല്ലെന്നോ?
നിനക്ക് തിരഞ്ഞെടുപ്പില്ലെന്നോ?
നീയീചന്തയിലെ വ്യഞ്ജനമല്ലന്നോ?

11 February, 2010

ഒരിറ്റു നോവ്

കാലം മുഖം മിനുക്കുകയായിരുന്നു..
മേഘങ്ങളെ വര്‍ഷിക്കാനയച്ച്,
പുഴകളില്‍ പുളകമൊളിപ്പിച്ച്,
കിളികളില്‍ ചിറകു വിരിയിച്ച്,
പൂക്കളിലൊരു വസന്തം വിടര്‍ത്തി,
ഓര്‍മ്മകളെ പിന്നോട്ട് വകഞ്ഞ്..

വിയര്‍ത്തൊലിച്ചൊരു ഉള്ളുരുക്കം
തണലുകായാന്‍ നെറ്റിചുളിക്കുമ്പോള്‍
ഒരു ചെറുകാറ്റില്‍ വിയര്‍പ്പൊപ്പി
വേനല്‍ മെല്ലെ നെറ്റിമേല്‍ കൈവെച്ച്
വെയിലായ് പടിഞ്ഞാറോട്ട് ചായുന്നു
ഉള്ളിലൊരു ചെറു നനവ് കൊരുത്ത്..

കുളിച്ചൊരുങ്ങി പിന്നെയും തുളുമ്പി
പുല്ലിലൊരു തുള്ളി പുഴയിലൊരു തുടം
മനസ്സിലൊരു കുടം കോരിച്ചൊരിഞ്ഞ്
വാഴയിലച്ചോട്ടിലെ കുളിരായ്
ഒലിച്ചുപോയ കടലാസു തോണിയേറി
നെഞ്ചിലൊരു തുള്ളി ചൂടിറ്റിച്ച്...

ഇലപൊഴിച്ച് കാലം നഷ്ടമണിഞ്ഞു..
മഴ നെഞ്ചിലൊളിപ്പിച്ച ഇറ്റുചൂടില്‍
വെയില്‍ ചങ്കില്‍ കൊരുത്ത നനവില്‍
മഞ്ഞുകാലത്തിന്‍റെ നല്ലയോര്‍മ്മയില്‍
തിമിരമൊരു കാഴ്ച്ച കാണുകയാണ്
മെഴുക്കുപുരണ്ടൊരു കണ്ണാടിക്കാഴ്ച്ച

06 February, 2010

പെണ്‍കുപ്പായങ്ങള്‍

മേനിയോടൊട്ടി
മേനിയോടൊട്ടും ചേരാത്ത
പെണ്‍കുപ്പായമിട്ട്
വടിവൊത്ത പെണ്ണവളുടെ
റാമ്പിലെ കവാത്ത്.

കൊസീക്ക്, തീറ്റ,
ഏസ്ക്വയര്‍ പ്ലസ് ബീസ്ക്വയര്‍
പഠിച്ചത് കാണാപാഠം,
ജീവിതവും പഠനവും
മീന്‍കറിയും ഹല്‍വയും പോലെ
ചേര്‍ച്ചയില്ലാത്ത ചേര്‍ച്ച
തികട്ടി നിന്നത്
പെണ്‍കുപ്പായത്തിലും
കുപ്പായവിടവിലെ മേനിയിലും.

റാമ്പ് നൂല്‍പ്പാലം
ചന്ദ്രോപരിതലമാക്കി
നടത്തിയുടെ മാസ്മരികത,
ഗുരുത്വാകര്‍ഷണ വേരറുത്ത്
ഒരു നോട്ടം,
നിശ്വാസങ്ങളുടെ
പെരുമഴക്കാലം സമ്മാനിച്ച്
ഒരു വെട്ടിത്തിരിച്ചില്‍..

സൂചിക്കുഴിയിലൂടെ
ഒരു നുഴഞ്ഞുകയറ്റം,
കൂട്ടിത്തുന്നിയ ദുസ്വപ്നം
വെട്ടിമാറ്റി
കീറിയ കുപ്പായം തുന്നിത്തുടങ്ങി
ചുണ്ണാമ്പു ചുവരിലെ
എണ്ണപ്പാട വരച്ചിട്ട
ഒരരവയറുകാരി...