02 March, 2008

യാത്രാന്ത്യം


മറവിയുടെ കുട ചോര്‍ന്നൊലിച്ചിടത്താണ്
ഞാന്‍ ഓര്‍മ്മയുടെ കുളിരുള്ള
മഴ നനഞ്ഞൊലിക്കാന്‍ തുടങ്ങിയത്..

നിന്‍റെ വിരഹാശ്രു പൊഴിഞ്ഞിടത്താണ്
കുന്നത്ത് സൂര്യനുദിച്ചിടം തേടിയ
എന്‍റെ യാത്രകള്‍ അസ്തമിച്ചിരുന്നത്..

വികൃതമല്ലാത്തൊരു മുഖം കാണിക്കാന്‍
എന്‍റെ കണ്ണാടി തോറ്റിടങ്ങളിലാണ്
കൊത്തുപണിയുള്ള കണ്ണാടി തേടിയലഞ്ഞത്..

പകലറുതികള്‍ നിറം തിരിച്ചെടുത്തിടത്താണ്
രൂപങ്ങളുടെ മറവ് പറ്റിയ
രാനിഴലുകള്‍ പെറ്റുപെരുകിയത്..

തായ് വിരല്‍ വാത്സല്യം മുറിഞ്ഞിടത്താണ്
ഇല അനങ്ങാതിരുന്നിട്ടുമെന്‍
മനം ആടിയുലയാറുണ്ടായിരുന്നത്..

ഉരുകിയൊലിച്ച മനസ്സിന്‍ ലാവയാകണം
കാലപ്പഴക്കം ചെന്നയെന്‍റെ കമ്പൊടിഞ്ഞ
മറവിയുടെ കുടയ്ക്ക് ദ്വാരമിട്ട് പോയത്..

10 Comments:

sv said...

ഓര്‍മ്മയുടെ കുളിരുള്ള മഴ ഒരു സുഖമാണു അല്ലെ ?
അതും മറവിയുടെ അറ്റങ്ങളില്‍ നിന്നു...


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു


എങ്ങനെ മറക്കാന്‍ പഠിച്ചു...
കിളി കരഞ്ഞു പറഞ്ഞ വ്യഥയെല്ലാം
മഴയാക്കി പെയ്യുന്ന ഓര്‍മ്മകളെ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മറവിയുടെ ചക്രവാളങ്ങളില്‍ മറയുന്നത് ഓര്‍മയുടെ കുളിരൂറുന്ന നൊമ്പരമായൊ മാഷെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

ബഷീർ said...

ഭാവനയുണ്ട്‌.. ഭാവിയും.. ആശംസകള്‍

എം.എച്ച്.സഹീര്‍ said...

ഓര്‍മ്മയില്‍ തിരയുന്ന ഓരോ ചിന്തകളും
നമ്മുടെ ജീവിതത്തിണ്റ്റെ ചലനങ്ങളാകാം

ഹരിശ്രീ said...

തായ് വിരല്‍ വാത്സല്യം മുറിഞ്ഞിടത്താണ്
ഇല അനങ്ങാതിരുന്നിട്ടുമെന്‍
മനം ആടിയുലയാറുണ്ടായിരുന്നത്..
ഉരുകിയൊലിച്ച മനസ്സിന്‍ ലാവയാകണം
കാലപ്പഴക്കം ചെന്നയെന്‍റെ കമ്പൊടിഞ്ഞ
മറവിയുടെ കുടയ്ക്ക് ദ്വാരമിട്ട് പോയത്..

നന്നായിട്ടൂണ്ട്...മാഷേ...

ജ്യോനവന്‍ said...

കുടയില്‍ നിന്നും കുടയിലേയ്ക്ക് ഫസല്‍ കവിത ബിംബങ്ങളുടെ യാത്രയിലായിരുന്നു.
:)

മഞ്ജു കല്യാണി said...

ഒരുപാട് അര്‍ത്ഥതലങ്ങളുള്ള കവിത...

നന്നായിരിയ്ക്കുന്നു മാഷെ,

സുബൈര്‍കുരുവമ്പലം said...

നന്നൂ ട്ടോ ചുള്ളന്‍ കലക്കീട്ട്ണ്ട് .......ഇഷ്ട്ടായീ .......

ഫസല്‍ ബിനാലി.. said...

എസ്. വി, മിന്നാമിന്നുകള്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ബഷീര്‍ വെള്ളറക്കാട്, എം. എച്ച്. സഹീര്‍, ഹരിശ്രീ, ജ്യോനവന്‍, മഞ്ജു കല്യാണി, സുബൈര്‍, ചിന്തകള്‍ പങ്കു വെച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി.