24 September, 2010

അല്‍ഷൈമേഴ്സ്

ഓര്‍മ്മഗോപുരങ്ങളൊക്കെയും മൂകമാണ്
മണല്‍ക്കാടുകളോളം പരന്ന്..
രാവിലും കണ്ണുപാകിയിരിപ്പാണ്,
വെളിച്ചം വന്ന് നിഴല്‍ പരത്തിയിട്ടും.

ആത്മാവിന്‍ പുസ്തകത്താളിലെ
അക്ഷരങ്ങളൊക്കെയും പൊഴിഞ്ഞുപൊയത്
ഏതു ശിശിരത്തില്‍ തിരയാന്‍...
മെനെഞ്ഞെടുപ്പിന്‍റെ നാളുകളില്‍
കുറിപ്പടി തെറ്റിയ പടപ്പുകള്‍ക്ക്
ഓര്‍മ്മയുടെ നേരനുപാതത്തോട്
മറവിക്കൂട്ട് ചേരാതെ പോയത്
ഏതാലയത്തില്‍ തിരയാനാണ്...

ഇടക്കൊരു ശംഖൊലി..
ആലിലത്തലപ്പൊന്നിളക്കും,
കൊടുങ്കാറ്റെന്ന് മോഹിപ്പിക്കും
പിന്നെയും കാത്തിരിപ്പിന്‍റെ അണക്കെട്ട്,
വഴിയാത്രികരുടെ കാല്‍പ്പെരുമാറ്റം
കണ്ണുകളില്‍ കേട്ടറിയുന്നതു കാണാം


വിസ്മൃതിയുടെ ആഴങ്ങളിലമര്‍ന്ന്
അറ്റുപോയ ബന്ധങ്ങളുടെ കോശം
അടരുകളിലെ മറവിയുടെ മതില്‍ക്കെട്ടില്‍
തലതല്ലി കേഴുന്നുണ്ടാകണം

നാളേറെയായി നങ്കൂരമിട്ട കപ്പല്‍
മണലിലുറച്ച് തരിച്ചുപോയതറിയാതെ
കപ്പിത്താന്‍ കാത്തിരിപ്പാണ്
അങ്ങേത്തലക്കലാരോ മഞ്ഞുമറയില്‍
ഒളിഞ്ഞിരുന്ന് കൂകിവിളിക്കുന്നതും കാത്ത്..