30 December, 2007

ജരാനരകള്‍


എന്നിലെ ചിത്രകാരന്‍
നിന്നെ വരച്ചു തുടങ്ങിയിരിക്കുന്നു..
നിന്‍റെ മിഴിയിലെ വിഷാദവും
തുളുമ്പാന്‍ വെമ്പുന്ന ആര്‍ദ്ര ഭാവങ്ങളും
വരച്ചു തീര്‍ക്കാനെന്‍റെ
നിറക്കൂട്ടുകള്‍ പോരാതെ വരുന്നു.

വെളിച്ചത്തിന്‍റെ ഭാവഭേദങ്ങള്‍
നിന്‍റെ മിഴിയോരങ്ങളില്‍
വര്‍ണ്ണങ്ങളുടെ പീലിക്കുട
മാറ്റിയും മറിച്ചും വിടര്‍ത്തിയാടുന്നു.

വികാരങ്ങളില്‍ നിന്‍ മുഖഭാവം
പകര്‍ത്താനെന്‍റെ നിറക്കൂട്ടുകള്‍
ഇല്ലെന്നായ നേരം ഞാനെന്‍റെയുള്ളിലെ
നിറകുടം കമഴ്ത്തിക്കളഞ്ഞതും...

ഋതു ഭേദങ്ങള്‍ നിന്‍റെ
മാന്തളിര്‍ നിര്‍മ്മല മേനിയില്‍
കൊത്തിയിട്ട മാറ്റങ്ങള്‍ കാണാനെനിക്കായില്ല
കാലമെന്‍റെ മിഴികളില്‍
തിമിരം വരഞ്ഞിരിക്കാം....

ഹൃദയത്തോളം ആഴ്ന്നിറങ്ങാത്ത
കാലത്തിന്‍റെ എഴുത്താണികള്‍ക്കെങ്ങിനെ
ഹൃദയത്തിന്‍റെ മൂന്നാം കണ്ണിന്
തിമിരമിടാനും എന്നിലെ നിന്‍റെ
ഓര്‍മ്മകള്‍ക്ക് നരയിടാനുമാകും...?

27 December, 2007

നാട്ടു നടപ്പ്




എന്‍റെ നടത്തം നേര്‍വഴിയിലല്ലെന്ന്
എന്നോടാദ്യം ചൊല്ലിയതെന്‍റെ മണ്ണാണ്,
പെറ്റുവീണ മണ്ണ്, എന്‍റെ കാല്‍പാട് വീണ മണ്ണ്.
ഇടക്കെവിടെയോ ചെളിയിലിറങ്ങിക്കയറി,
നാട്ടുനടപ്പെനിക്കു വിധിച്ചത്...'നല്ല നടപ്പ്'.

തിരിച്ചറിവിന്‍റെ നല്ല നടപ്പു നാളുകളില്‍
കലാലയം കനിഞ്ഞ പട്ടും വളയും പേറി
ജീവിതം മുന്‍പില്‍ നിന്നു നയിക്കാന്‍
വേല തേടി, വീഥികള്‍..ഇടവഴികള്‍..താണ്ടി
തുടങ്ങിയിടത്തൊടുങ്ങിയ'ചില നടത്തങ്ങള്‍'.

പ്രണയം തേടി നടന്നതും പെണ്ണു കാണലും
കണക്കു പുസ്തകത്തിന്‍റെ പാഴ് താളിലാക്കി
പൊതിഞ്ഞു കിട്ടിയ കൊലച്ചോറുമേന്തി
പെറ്റമ്മയുടെ കണ്ണിന്‍ തിളക്കം നെഞ്ചിലേറ്റി
വീഴ്ത്താന്‍, വീഴാതിരിക്കാന്‍ കടല്‍ താണ്ടി..

ജീവനകലയുടെ പശിമയുള്ള മണല്‍കാട്ടിലൂടെ
ആഴ്ന്നിറങ്ങിയ കുഴഞ്ഞ കാലാല്‍ നടത്തം..
കാല്‍പാടു മായാത്തയെന്‍ മണ്ണീന്‍ ഓര്‍മ്മയില്‍
കാറ്റു മായ്ച്ച കാല്‍പ്പാടു തേടി പിന്നെയും
പ്രവാസി നടക്കുന്നു.....'ഒടുങ്ങാത്ത നടത്തം'








12 December, 2007

വാര്‍ത്തകള്‍ വ്യഭിചരിക്കപ്പെടുന്നു


'ശോഭ ചെരുപ്പുകട'യുടെ
പിറകിലെ ഗാന്ധി പ്രതിമ,
അനാഛാദനം ചെയ്തെന്നൊരു വാര്‍ത്ത.
തിമിരമില്ലാത്തവര്‍ കാണട്ടെ,
ബധിരനല്ലെങ്കില്‍ കേള്‍ക്കട്ടെ,
ചെരുപ്പു കടയുടെ പെരുമയില്‍
ഗാന്ധി പ്രതിമയിലൊരു കരിമ്പടം.

'ചരമം, പത്രത്താളിലെ
സത്യമുള്ള വാര്‍ത്ത', നോക്കവെ,
അപകടത്തില്‍പ്പെട്ടവന്‍റെ
കീശയില്‍ നിന്നൂര്‍ന്നു വീണ
ലോട്ടറിത്തുണ്ടിന്‍റെ പിന്നിലെ
അഴിമതിയുടെ ബാക്കി തേടി
വാര്‍ത്തകള്‍ പോകവെ -ഈ ചരമം.

വാര്‍ത്തകള്‍ വര്‍ത്തമാനം പറയുന്നു.
പുതു വാര്‍ത്ത വരുംവരെ
വിവാദമായ്, പുകഞ്ഞും ജ്വലിച്ചും
കപടമുഖം വലിച്ചു കീറാന്‍
ത്രാണിയില്ലാത്ത വെപ്പു കൈകള്‍
നുണപൊതിഞ്ഞ വാക്കു മൊഴിയും
വാടകക്കെടുത്ത നാക്കുകള്‍....

03 December, 2007

മതിലുകള്‍


നിറമിട്ട മതിലിന്‍ ഹൃദയം
കല്ലാണെന്ന് കാറ്റ് നാടുനീളെ പാടി...
നിറംകെട്ട വേലികളൊക്കെയും
മതിലിന്‍ അലിവില്ലാത്ത കരളുറപ്പിനാല്‍
വലിച്ചെറിയപ്പെട്ടന്ന് മറുകാറ്റേറ്റു പാടി..
മറയിട്ടു നിന്നെങ്കിലും വേലികള്‍
അങ്ങിങ്ങ് ദ്വാരമിട്ട് ഹൃദയം തുറന്നിരുന്നു
വേലിത്തറിക്കൊമ്പിലെ അടക്കാക്കിളിയും
വേലിത്തണല്‍പ്പറ്റി ഇമയണച്ച മണിപ്പൂച്ചയും
മതിലില്‍ വന്നലച്ച ഗദ്ഗദങ്ങള്‍ കേട്ടൊളിച്ചുവോ?.
തൊടിയില്‍ നിന്നും തൊടിയിലേക്ക്
വേലിക്കടിയിലൂടെ വേരുകള്‍ പായിച്ച്
പ്രണയം പകുത്ത് ആലിംഗനം ചെയ്ത,
ചക്കര മാവിന്‍റെ വേരുകള്‍ മതില്‍ത്തറയില്‍
മുരടിച്ചതും മാമ്പൂ പൊഴിച്ചതുമാരു കണ്ടു?.
ചായമിട്ട് സ്വര്‍ണ്ണക്കവാടം തീര്‍ത്ത്
മനസ്സുകളില്‍ അതിരിട്ട് മതിലുകള്‍ മൂകം
വേറിട്ടിരിക്കാന്‍ കന്‍മതില്‍ തീര്‍ത്തവര്‍
ഹൃദയം തകര്‍ന്നകത്തിരിക്കവേ, യീമതിലുകള്‍-
ബന്ധനത്തിന്‍ പുതു തലങ്ങള്‍ തീര്‍ക്കുന്നു.

26 November, 2007

നന്ദി.......ഗ്രാമമേ

കുടികിടപ്പിന്‍റെ വേരു പിഴുതെടുത്തിടത്ത്-
വിവര സങ്കേതത്തിന്‍റെ ഭാരമുള്ള തറക്കല്ല്,
വേരു പൊട്ടിയ ജീവന്‍റെ, പകുത്തു കിട്ടിയ
വിയര്‍പ്പുനാറ്റവുംപേറി,കോലംകെട്ട കോലങ്ങള്‍
വറുതിക്കറുതിയുടെ വിപ്ലവസ്മൃതിയിലാഴവേ
വെറുതെയൊലിപ്പിച്ച ചോരയും വിയര്‍പ്പും ബാക്കി
പിറന്നമണ്ണിന്‍ പൊക്കിള്‍ക്കൊടിയറുത്തെറിഞ്ഞ്
പുനര്‍ജനി തേടിയിടത്ത് വരത്തനായവന്‍റെ വ്യഥ.
തിരികെ നടക്കുവാന്‍ മടിച്ചവന്‍റെ നെഞ്ചില്‍
കുത്തിയിറക്കിയ കുന്തമുനയുടെ നാടേ വിട..
തണലിട്ട മരവും കുളിരിട്ട പുഴയും കിളിപ്പാട്ടും
ബാക്കിയീ നെഞ്ചിലെങ്കിലും വേണമീ പാലായനം.
ചുവന്നചുവരില്‍ തെറിച്ച ചോരത്തുള്ളിയുടെ
നിറവും ഗുണവുമറിയില്ലൊരാളും ഒരിക്കലും
സമത്വമെന്നയെന്‍റെ ഉട്ടോപ്പിയ, ചങ്കറുത്തൊഴുക്കിയ
നിണത്തിലെങ്കിലും ചാലിച്ച എന്‍റെ ഗ്രാമമേ നന്ദി..

11 November, 2007

വിളവുകള്‍


ഉപ്പിന്‍റെ രുചി
അവനൊഴുക്കിയ വിയര്‍പ്പോളമില്ലെന്ന്,
കാലില്‍ പുരണ്ട ചളി, ചളിവെള്ളത്തില്‍
കഴുകിയിരുന്ന നാളിലേ അവനറിഞ്ഞിരുന്നു

കുത്തരിയുടെ മണം,
വളമിട്ട ചാണകം ചീഞ്ഞളിഞ്ഞതല്ലെന്നും
വറുതിയെ കാച്ചെണ്ണ തേച്ചുകുളിപ്പിച്ച് കുറി തൊട്ട്
പനിനീര്‍ കുടഞ്ഞെടുത്ത സുഗന്ധമാണതെന്നതും

പൊന്‍കതിര്‍ നിറം,
പൊട്ടിത്തൂളിയ പഞ്ഞിമരത്തിന്‍റെ നാട്ടിലെ
ശിശിരം പൊഴിച്ചിട്ട മരക്കൊമ്പിനഴകേകിയ
പഞ്ഞിപ്പൂട മോഹിച്ച സ്വര്‍ണ്ണ നിറമാണതെന്നതും

താഴെ രണ്ടനുജത്തിമാരെ
കെട്ടിച്ചയക്കുവാനുള്ളവന്‍റെ നിസ്സഹായതയും
അവനിലെ നിറത്തിലും മണത്തിലും രുചിയിലും
കുത്തരിയും ചെളിയും വിയര്‍പ്പുമേറെയൊഴുക്കീ

30 October, 2007

ഒരു കുങ്കുമപ്പൂവ്


പെയ്തൊഴിയാത്ത മഞ്ഞ് വകഞ്ഞ്
സ്ഫടിക വീഥിയില്‍ തെന്നിയവള്‍...
കുങ്കുമപ്പാടത്തേക്കൊഴുകി വന്നൊരു
കാശ്മീരി നനവുള്ള നിറമുള്ള പെണ്ണ്

പൂക്കള്‍ പൂജിക്കും മിഴിയുള്ളിവളുടെ
കണ്ണില്‍ വിടര്‍ന്നില്ലൊരു പൂവെങ്കിലും
ഉറഞ്ഞത്തടാകത്തില്‍ കലരാതെ പോയ-
നുജന്‍റെ രക്തം തിലകമായ് തെളിയവെ

മഞ്ഞില്‍ മരവിച്ച, ചിതറിയൊരോര്‍മ്മ
സൂര്യ കിരണങ്ങളില്‍ നഗ്നമാകവേ
പിടച്ച ഹൃത്തിന്‍ മൌന ജാലകങ്ങള്‍
തുറന്നിട്ടു പോയീ കുഞ്ഞിളം തെന്നല്‍

മൊഴിയൊഴിഞ്ഞൊരു നാടിന്‍റെ നന്‍മക്ക്
രക്ഷകനു പിഴച്ച കൈപ്പിഴയെ പഴിച്ച്
ദിനരാത്രങ്ങളിനിയെത്രയിവള്‍ വിടരാതെ
കൂമ്പാതെ, മഞ്ഞില്‍ നിശ്ചലമെന്നറിയാതെ

28 October, 2007

ഊന്നുവടിയുടെ യാത്രകള്‍



ഒരൂന്നുവടി.....,വിറയാര്‍ന്നതെങ്കിലും
ഉറച്ച കാല്‍വെപ്പോടെ പരതുകയാണ്
എങ്ങോ 'കളഞ്ഞുപോയൊരു ബാല്യം'
തിമിരം വരച്ചിട്ട കണ്ണാണെങ്കിലും
കാലം മറയിട്ട ചെവിയാണെങ്കിലും
കേള്‍ക്കുന്നു, കാണുന്നു അകക്കണ്ണാലേ
വീണ്ടും നുകരാന്‍ കൊതിച്ചതൊക്കെയും
കാലം കവര്‍ന്നെടുത്തതറിഞ്ഞ് തിരികെ-
മടങ്ങുന്നു മൂകമായ് .........ഒരൂന്നുവടി.

ഒരു വേള.., വഴി തേടിപോയ പാതകള്‍
വഴിയറിയാതെ തിരികെയണഞ്ഞങ്കിലെന്ന്
ഒഴുകി ദൂരമേറെ പിന്നിട്ട പുഴകള്‍
തിരികെയൊഴുകി ഓളങ്ങള്‍ നെയ്തെങ്കില്‍
തഴുകി മാഞ്ഞ കാറ്റൊന്നെങ്കിലും
കൈതപ്പൂമണം പേറി വീശിയെങ്കില്‍.......,
കിതച്ചൊരൂന്നുവടി ചഞ്ഞാമരത്തണലില്‍
കൂടെ ഊന്നുവടിക്കു താങ്ങായ വൃദ്ധനും..

18 October, 2007

ശവം തീനികള്‍


പൈതൃകത്തിന്‍റെ കാല്‍പാടിലൂടെ
ദൈവത്തിന്‍റെ നാട്ടിലേക്കൊരു
ആമാശയത്തിനു തീ പിടിച്ച പൊള്ളാച്ചിപ്പോത്ത്,

കണ്ണീരു വറ്റിയ, വരണ്ട കണ്ണിനു താഴെ
പണ്ടെങ്ങോ കരഞ്ഞു തീര്‍ത്ത
കണ്ണുനീര്‍ ചാലിന്‍റെ മായാത്ത പാടുകള്‍,

ചായം തേച്ച കൊമ്പിന്‍റെ നിറമറിയാതെ
ചുരമിറങ്ങി, വഴിപിരിയാതെ
ഇടയന്‍റെ കരവിരുതേറെ തുടയില്‍ പേറി.....

അറവുകാരന്‍റെ കത്തി എല്ലോടു ചേര്‍ത്ത്
മാംസച്ചീളുകള്‍ വരിഞ്ഞു വീഴ്ത്തവേ
മിണ്ടാപ്രാണിയുടെ രോദനംവിലപേശലിലലിഞ്ഞു.

ചത്ത പോത്തിറച്ചി വിഴുങ്ങാനിരിക്കവേ, ചുറ്റിലും
ചെവിതുളച്ച് ലാടനിട്ട കുളമ്പടി,
കരുണക്കു വേണ്ടി യാചിച്ച ആയിരം കണ്ണുകള്‍....

09 October, 2007

സ്വര്‍ഗ്ഗത്തിലേക്കുള്ള പാത


ഗര്‍ഭാശയത്തിന്‍റെ ഇരുളിന്‍ ഭിത്തിയില്‍
ചവിട്ടിയും കയ്യിട്ടടിച്ചും പരിതപിച്ചയെന്നെ
തലോടിയും പിന്നെയെന്നോട് കൊഞ്ചിയും
വേദനയില്‍ സുഖം നുകര്‍ന്നൊരമ്മേ..........
നിന്‍റെയന്നാളിലെ രാവുകള്‍ക്കു നിറം
കറുപ്പല്ല, മോഹങ്ങളാല്‍ നൂറായിരുന്നൂ,
പാല്‍ പുഞ്ചിരിയിട്ടയെന്‍ മുഖം കണ്ട്
കന്നി മാമ്പൂ പൂത്തപോലെയാടിയുലഞ്ഞില്ലേ.
"മ്മ"വിളികേട്ട നിന്‍റെ കാതോരം
വേണുനാദം കേട്ട പോല്‍ പുളകിതയായില്ലേ,
എന്‍റെ കിടത്തവും യിരുത്തവും ചെറു നടത്തവും
പുതുമഴ വീണ മണ്ണിന്‍നിര്‍വൃതിപോല്‍ തുടുത്തില്ലേ.
എന്‍ ജീവന്‍റെ നാളം കൊടുങ്കാറ്റിലുമുലയാതെ
മറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......
അറിയാതെയെങ്കിലും എന്‍റെ മറു വാക്കിനാല്‍
നിന്‍റെ മനമൊന്നു പിടച്ചെങ്കില്‍ "മാപ്പ്",
സ്വര്‍ഗ്ഗം നിന്‍ കാല്‍ കീഴിലെന്നുമൊഴിഞ്ഞ
ദിവ്യാദര്‍ശമേ നീ തന്നെ സത്യം മാപ്പ്.......

03 October, 2007

പ്രണാമം


അറിവിന്‍റെ വിദൂര പാതകളില്‍,
തിരിച്ചറിവിന്‍റെ നിറം കുടഞ്ഞ ഗുരുനാഥാ.....

കാഴ്ചയുടെ വ്യാകുല നാളുകള്‍ക്ക്
ഉള്‍ക്കാഴ്ചയുടെ മിഴിവ് നല്‍കിയ ഗുരുവേ..

പ്രതീതിയാഥാര്‍ത്ഥ്യത്തിന്‍റെ ഇരുളില്‍ നിന്നും
യാഥാര്‍ത്ഥ്യത്തിന്‍റെ വെളിച്ചമേകിയില്ലേ

വിറയാര്‍ന്ന കൈകളാല്‍ നെഞ്ചിലമര്‍ന്ന നേരം
ഹൃദയമിടിപ്പിന്‍റെ രണ്ടു താളവുമൊന്നായതറിഞ്ഞൂ

പാതിയണഞ്ഞ മിഴികളില്‍ ഞാന്‍ തെളിഞ്ഞ നേരം
പൊഴിഞ്ഞ അശ്രുകണങ്ങളെന്നെ പരിശുദ്ധനാക്കിയോ

മാഷേ എന്ന വിളിയുടെ അര്‍ത്ഥ തലത്തിനക്കരെ-
നിന്നെന്നെ നോക്കി പുഞ്ചിരിച്ചതിനര്‍ത്ഥമിന്നും അന്ന്യം

മിഴിവിനും വെളിച്ചത്തിനും നല്ല കാല്‍പാടിനുമപ്പുറം
എന്നെ ഞാനാക്കിയ നല്ല വഴികാട്ടിക്ക് പ്രണാമം

27 September, 2007

മൂന്നാറിലെ ഒരു മഴയൊഴിഞ്ഞ പ്രഭാതം


സര്‍വ്വേ കല്ലിന്‍റെ വേരിന്
ഔഷധ ഗുണമുണ്ടെന്ന് പറഞ്ഞത്
മല കയറിയിറങ്ങി വന്ന
മൂക്കിന്‍മേല്‍ കണ്ണട വെച്ചയാളാണ്.

-കേട്ട പാതി കേള്‍ക്കത്ത പാതി-
കര്‍ക്കിടകക്കഞ്ഞി മൂടിവെച്ച്,
മഴ തോരുന്നതും കാത്ത്
കോരന്‍മാരെല്ലാവരും പുറത്തേക്കു കണ്ണെറിഞ്ഞു.

കണ്ണടക്കിരിക്കാന്‍ നല്ല മേശ കിട്ടിയ നേരം
വേരു പറിക്കാന്‍ മൂന്നു മൂഷികരിറങ്ങി,
മുമ്പേ എത്തിയ (വ്യാജ)രേഖയുള്ള എലികള്‍
വിഷം തീണ്ടി മൂഷികരെ കൊന്നൂ.

നേരം പുലര്‍ന്ന നേരം, കോരന്‍ കണ്ടതിങ്ങനെ-
വിളക്കിന്‍ തിളക്കം കണ്ടണഞ്ഞ പാറ്റകള്‍
കൂടുതല്‍ തിളക്കം കൊതിച്ച് തിരിയില്‍ എരിഞ്ഞടങ്ങി

കോരന്‍റെ കഞ്ഞി പഴങ്കഞ്ഞിയായ്
വലിച്ചെറിഞ്ഞ കുമ്പിള്‍ തേടി കോരന്‍ പുറത്തിറങ്ങി...

23 September, 2007

ഓര്‍മ്മയില്‍ വീണ്ടും ഹരിത വര്‍ണ്ണം


നനവാര്‍ന്നൊരോര്‍മ്മയിലിന്നും
തളിരിട്ടു നില്‍ക്കുന്നെന്‍റെ ആത്മ വിദ്യാലയം,
മങ്ങിയ നിറമുള്ള ചുവരുകളിന്നും
മങ്ങാതെ നിറമുള്ള ചിത്രമായ് തെളിയുന്നു.
ഓര്‍ക്കാതെ ഓര്‍മ്മയില്‍ വിരിയുന്നുവെന്നും
മുഖാമിട്ടീച്ചറുടെ പുഞ്ചിരിയിട്ട പൂമുഖം.
മേല്‍ക്കൂര ചോര്‍ന്നു വീണ മഴവെള്ളം-
പുസ്തകം നനച്ചതോര്‍ത്തിന്നും നൊമ്പരം.
ഉപ്പുമാവിന്‍റെ നേര്‍ത്ത സുഗന്ധവും
രുചിയൂറുമാ കുളിരുള്ള കിണറു വെള്ളവും,
നനയാതെ നെഞ്ചോടടുക്കിയ സ്ലേറ്റില്‍
മാഞുപൊയക്ഷരങളെനോക്കി വിലപിച്ചുവേറെ
തിക്കിത്തിരക്കിയൊരു ബഞ്ചിലിരുന്നഞ്ചുപേര്‍
മുറിച്ചിട്ട മനസ്സുമായഞ്ചിടങളിലാണിന്ന്
ഓര്‍ത്തോര്‍ത്തിരിക്കവേ വെള്ളത്തണ്ടുരച്ചു മായ്ച്ച
സ്ലേറ്റിലേയക്ഷരങ്ങളോരോന്നായ് തെളിഞു വന്നൂ..

18 September, 2007

നീല നിലാവ്


നക്ഷത്രങ്ങളാല്‍ കൊലുസിട്ട വാനമൊരുദിനം
രാവിന്നു കൂട്ടേകി ചന്ദ്ര നീലിമ ചൊരിഞ്ഞൂ
ഇലകള്‍ക്കിടയിലൂടിറ്റിട്ടു വീണ പൊന്‍ പ്രഭ
മണ്ണിന്‍ മാറില്‍ മുത്തുകളേറെ വാരി വിതറി
കായലില്‍ വീണൊരു അമ്പിളിത്താലം
ഓളങ്ങളില്‍ പുളകമൊളിപ്പിച്ച് പ്രഭയൊഴുക്കീ
നിലാവ് തേടിയലഞ്ഞോരു തെന്നല്‍
ആടിയും പാടിയും ഇലകളിലിക്കിളിക്കൂട്ടി
നാണിച്ചു നിന്ന പൂമൊട്ടുകളിലോരൊന്നിലും നിലാവ്
ചുംബിച്ചു വിരിയിച്ചു മൊഹങ്ങളൊരായിരം
നിലാവും തെന്നലും കുഞ്ഞിലഞ്ഞിപ്പൂക്കളും
സ്വപ്ന സ്വര്‍ഗ്ഗം തീര്‍ത്തു ആരോരുമറിയാതെ
മഞ്ഞു കണങ്ങള്‍ മിഴിയിണ തുറക്കും മുമ്പേ
രാത്രി മുല്ല മൃദു സുഗന്ധം പരത്തീ ചെറു ചിരിയാലേ

16 September, 2007

രേഖകള്‍


ഊതിക്കാച്ചിയ വരികള്‍ക്കു താഴെ
ഒപ്പു ചാര്‍ത്തിയൊരു ജനതയെ തളച്ചു,
വാക്കുകളില്‍ നിറം ചാര്‍ത്തിയ ലേഖനം
മഞ്ഞച്ചിരടിലെ പൂത്താലിയാക്കി,
കണ്ണീരിനാലൊരു കഥയും കവിതയും
താമ്ര പത്രങ്ങളാക്കിയേറ്റു വാങ്ങി,
ദേശവും വര്‍ഗ്ഗവും ഭാഷക്കുമപ്പുറം
സ്നേഹ ഹംസമായ് പാറിപ്പറന്നു,
ചില്ലിട്ട മേശയില്‍ പുസ്തകച്ചാരേന്നു
ദൂരെ വലിച്ചെറിയപ്പെട്ടൊരന്ത്യം,
മഷികഴിഞ്ഞൊരു പേനക്കു വേറെന്തു സ്ഥാനം
വരച്ചിട്ടതൊന്നും ജലരേഖയല്ലെങ്കിലും.............

11 September, 2007

യാത്ര


മഴ തോര്‍ന്നൊരിടവേളയില്‍
തെങ്ങിന്‍ തലപ്പില്‍ നിന്നിറ്റു വീണ
ജല കണം മെല്ലെയൊന്നു തേങ്ങി
പൂമുഖത്തിരുന്നവരൊന്നുമുരിയാടാതെ
ദൂരേക്കു കണ്ണു നട്ടിരുന്നൂ
അകത്തു നിന്നൂര്‍ന്ന നേരിയ തേങ്ങല്‍
കാത്തു നിന്ന കണ്ണുകളെ തലോടി
പുറത്തെ ഇരുട്ടിലേക്കൊലിച്ചിറങ്ങി
ശ്വാസ-നിശ്വാസങ്ങള്‍ക്കു നടുവില്‍
പുത്തന്‍ വെള്ള വസ്ത്രമിട്ടയാള്‍
എരിയുന്ന ചന്ദനത്തിരിയുടെ മറവില്‍
യാത്രയൊന്നും പറയാതെ,
യാത്രയയപ്പു കാത്ത് നിശ്ചലം നടുത്തളത്തില്‍...




08 September, 2007

എന്‍റെ പ്രണയം




മേലെ, ഭൂമിക്കു നിറമിട്ട്
സൂര്യന്‍ തിളങ്ങി നിന്നെന്നെ നോക്കീ പുഞ്ചിരിച്ചൂ
താഴെ, കടലിന്‍ തിരയെണ്ണി
കാത്തിരുന്നൂ നിന്‍ കാല്‍ ചിലമ്പൊച്ച കേള്‍ക്കാന്‍
ചാരത്തു വന്നു നീ
ചേലൊത്തൊരു ചിരിയാലെന്നെയുണര്‍ത്തീ
ചഷകം തുളുമ്പും
പ്രണയത്തിന്‍ മധു നീ പകര്‍ന്നു തന്നൂ
ചാന്തു കുടഞ്ഞു
വസന്തം നിന്നെ മാടി വിളിച്ച നേരം
കനവും നിലാവും
ബാക്കിയാക്കി ദൂരെ നീ പറന്നു പോയീ
വരുമെന്നു നീ വീണ്ടും
ചൊല്ലിയതെല്ലെങ്കിലും, ദാഹിച്ചു ഞ്ഞാനേറെ കാത്തിരുന്നൂ
വസന്തവും ഗ്രീഷ്മവും
തളിര്‍ത്തും പൊഴിഞ്ഞും കാലമെത്ര കഴിഞ്ഞാലും
നിന്‍ സ്നേഹം നിന്‍ രൂപം
സിരകളില്‍ നിന്നൂര്‍ന്നു പോകുകില്ല......
വീണ്ടും,ചന്ദന ലേപം
വാനില്‍ ‍കോറിയിട്ട് സൂര്യന്‍ മെല്ലെ മിഴിയണച്ചൂ.......

07 September, 2007

ബസറയുടെ കണ്ണുനീര്‍


നീ പൊഴിച്ച കണ്ണുനീരൊക്കെയും
ചുവന്ന കവിളില്‍ കല്ലായുറച്ചുവോ
നിന്‍റെ രോദനങ്ങളീ ഊഷര ഭൂമിയില്‍
ഗദ്ഗ്ദങ്ങളായ് വരണ്ടുണങ്ങിയോ
നയനങ്ങള്‍ക്കു കുളിരിട്ട നിന്‍റെ കൈകള്‍
‍വാര്‍ദ്ധക്ക്യം സ്വയം വരിച്ചുവോ
ബസറയും കര്‍ബലയും വരച്ചിട്ട ചോരക്കീറുകള്‍
കൂടപ്പിറപ്പിന്‍റെ ഓര്‍മ്മകള്‍ ചുകപ്പിച്ചുവോ

ഒരുനാളീ മണല്‍ക്കാടുകള്‍ പാടും
ആരാച്ചാരുടെ തോക്കുകള്‍ വീണയായ് മീട്ടി
ചോര വാര്‍ന്നൊലിച്ചൊരോടകള്‍ ചൂടും
രക്ത വര്‍ണ്ണപ്പൂക്കളും ഈത്തപ്പനകളും
ഉയരുന്ന പുകപടലങ്ങള്‍ക്കുമപ്പുറം
വീശുംസുഗന്ധം തെളിമാനമായ്
നിന്‍റെ മുഖപടം ഇളം കാറ്റില്‍ വഴുതിയതല്ല,
ഇടം കയ്യാല്‍ കൂന്തലൊതുക്കി മെല്ലെ ചിരിച്ചതാകാം...

03 September, 2007

തേങ്ങല്‍





വര്‍ഷാരവത്തോടെ പെയ്തിറങ്ങിയ

നിറവാര്‍ന്ന മഴയില്‍ നിന്നടര്‍ന്നു

ചേമ്പിലയില്‍ പിടഞ്ഞു വീണ

മഴത്തുള്ളിയുടെ മനസ്സിന്‍ തേങ്ങല്‍,

ആള്‍ക്കൂട്ടത്തിലകപ്പെട്ട കൊച്ചു-

കുട്ടിയുടെ നിലവിളിപോലെ

കാതുകള്‍ക്കു മൂടുപടമിട്ടലിഞ്ഞു പോയി..

01 September, 2007

ഇരുമ്പുപ്പെട്ടി


ചായമിട്ട ഇന്നിന്‍റെ യെന്‍ സൌധത്തിന്നു മുന്പു
കൊച്ചു കൂരയായിരുന്നെന്‍റെ സ്വപ്ന ലോകം
കളിചിരിയുമായി ഞങളൊന്നിച്ചിരുന്നു,
ഇന്നിന്‍റെ പോലെ വേറിട്ടിരിക്കാന്‍ പേടിയും
അഛന്‍ കിടക്കുന്ന കയറിട്ട കട്ടിലിന്നടിയില്‍
പീത വര്‍ണ്ണമിട്ട കൊച്ചിരു്‌മ്പു പ്പെട്ടി
മോഹങളും പിന്നെയൊത്തിരി സ്വപ്നങളും
അമ്മയതില്‍ ലാളനയോടെ അടുക്കിവെച്ചിരുന്നൂ.
കുഞ്ഞനുജത്തിയുടെ കീറിയ പാവാട
പിന്നെയെന്‍റെ ചെറു മുണ്ടും കുട്ടിക്കുപ്പയവും
ആഘൊഷങള്‍ക്കമ്മ പ്പെട്ടി തുറക്കാറില്ല
തുറന്നാലാഘൊഷം പെയ്യാറുണ്ട്....
പുത്തന്‍ പാത്രത്തിന്നു പകരമമ്മ
മങ്ങിയ നിറമുള്ളയെന്‍റെയിരിമ്പുപ്പെട്ടിനല്‍കീ
എന്തെന്നറിയാതെ തേങ്ങീയെന്‍മനം,
നിറമാര്‍ന്ന ഓര്‍മ്മയുടെ കുപ്പിവളപ്പൊട്ടുകള്‍
കൈവിട്ടു ദൂരെ തെറിച്ചു വീണൂ.....



29 August, 2007

പ്രക്രിതിയുടെ രോദനം






കാറ്റു കൊണ്ടിട്ട കരിയില പിന്നെയുമൊന്നു പിടഞു
നിമിഷ ബാക്കിയില്‍ വന്ന മറു കാറ്റൊന്നിളകിയാടി
എന്തിനൊ ഏതിനൊ മാനം കറുത്തൂ
അരുതെന്നു വീണ്ടും ഹരിത ഭൂമീ
നാദങളില്ലാതെ കിളികള്‍ മൂകം മൂകം
പറന്നകന്നൂ കൂടുവിട്ടകലെ അകലെ.....
മൊഹങളും പിന്നെ മൊഹന സ്വപ്നങളും
ഒരു വെളയെല്ലാം ജീവനില്‍ തഴെയായീ
കരുണയില്ലാത്ത കാറ്റും ഇടിയും മിന്നലും
എന്തിനൊ കതോര്‍ത്തൊരു നിമിഷം നിശ്ചലം..

28 August, 2007

മഞ്ഞു തുള്ളി പോലൊരു വിലാപം


അകലെ നിന്നു മാത്രം ഞാന്‍
നിന്‍ മ്രിദു സുഗന്ധം നുകര്‍ന്നോളാം
വിരല്‍ തുമ്പു കൊണ്ടു പോലും
നിന്നെ നോവിക്കില്ലെന്നോതി
പുലരുവോളം നീയെന്നെ നോക്കി-
നിന്നതോര്‍ത്തെനിക്കു നാണമായീ........,


വെയില്‍ നാളം നിന്നെ തീ തീറ്റിയപ്പോള്‍
വിലപിക്കുവനേ എനിക്കു കഴിഞുള്ളൂ
നിന്‍ മുഖം മായുവോളം, വെയിലേറ്റ്
കാത്തിരുന്ന്‌ വാടിപ്പൊഴിഞു പൊയ് ഞാന്‍
ഞെട്ടറ്റു വീണീട്ടും നിന്‍ ഓര്‍മകള്‍
പതിയെ വിടര്‍ന്നു സുഗന്ധമായെന്നില്‍......